മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം:  ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 20) കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരനും അബുദബിയില്‍ നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 കാരന്‍, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവര്‍ക്കുമാണ് രോഗബാധയെന്ന്  ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരില്‍ മൂന്ന് പേര്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിറമരുതൂര്‍ ജനതാബസാര്‍ സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.

നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ള നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. മെയ് ഒമ്പതിന് ഖത്തറില്‍ നിന്നുള്ള ഐ.എക്സ് - 476 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 10 ന് പുലര്‍ച്ചെ രണ്ട് മണിക്ക് കൊച്ചിയിലെത്തി. പരിശോധനകള്‍ക്കു ശേഷം കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച ശേഷം ആരോഗ്യ പരിശോധനകള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സകള്‍ക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റ് മൂന്ന് പേരും അബുദബിയില്‍ നിന്ന് മെയ് 16 ന് പുലര്‍ച്ചെ രണ്ട് മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐ.എക്സ് - 348 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ്. ഇവരില്‍ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയെ വിമാനത്താവളത്തില്‍വച്ചുതന്നെ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യക്കും അമ്മക്കും മകള്‍ക്കുമൊപ്പമാണ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തിരിച്ചെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകള്‍ക്കു ശേഷം ഇവര്‍ സ്വന്തം വീട്ടിലേയ്ക്കു മടങ്ങി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മെയ് 18 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏലംകുളം പാലത്തോള്‍ സ്വദേശിനി വിമാനത്താവളത്തില്‍ നിന്ന് മലപ്പുറത്തെ ശിക്ഷക് സദനിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 51 ആയി. 29 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. മഞ്ചേരിയില്‍ ചികിത്സയിലുള്ള ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.