നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കോവിഡ് 19 ജാഗ്രത വഴിയും പാസ് നേടാം

post

ഇടുക്കി : കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ഒട്ടനവധി മലയാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  കുടുങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിനായി യാത്രയുടെ വിശദാംശങ്ങള്‍ നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കോവിഡ് 19 ജാഗ്രത വഴിയും പാസിന് അപേക്ഷിക്കാം.

മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കലക്ടറില്‍ നിന്നാണ് യാത്രാ അനുമതി വാങ്ങേണ്ടത്. യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്ക രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കോവിഡ് 19 ജാഗ്രത വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും  covid19jagratha.kerala.nic.in വഴി പുതുതായി രജിസ്റ്റര്‍ ചെയ്യാം. (covid19 jagratha portal-Public services-Domestic return pass- Register (with Mobile number) -Add group, vehicle No, Check Post, tie of arrival- etc.-Submit). പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്നും യാത്രാനുമതി ആവശ്യമുണ്ടെങ്കില്‍ അതുകൂടി കരസ്ഥമാക്കണം. സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ക്കൂടി മാത്രം ആളുകള്‍ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന ആരോഗ്യപരിശോധനക്ക് വിധേയമാകേണ്ടതുമാണ്. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തി വിടുകയുള്ളൂ. കോവിഡ് 19 ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാ തീയതിയും എന്‍ട്രി ചെക്ക് പോസ്റ്റും ഓരോ യാത്രക്കാര്‍ക്കും തെരഞ്ഞെടുക്കാം. ഓരോ വ്യക്തിയും സമര്‍പ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലേക്കും ഇമെയിലിലേക്കും ക്യു.ആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാകലക്ടര്‍ നല്‍കും. ഇപ്രകാരമുള്ള യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങുവാന്‍ പാടുള്ളൂ.

ഒരു വാഹനത്തില്‍ ഒരു ഗ്രൂപ്പായി / കുടുംബമായി യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ വ്യക്തിഗത രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ലാ അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ടതും ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പര്‍ നല്‍കേണ്ടതുമാണ്. ചെക്ക്പോസ്റ്റുകളിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പരിശോധനക്ക് യാത്രാ പെര്‍മിറ്റ് കയ്യില്‍ കരുതണം. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു 5 സീറ്റര്‍ വാഹനത്തില്‍ നാലും 7 സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസ്സില്‍ 25ഉം ആളുകള്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ. യാത്രാ വേളയില്‍ ശാരീരിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതുമാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റു വരെ മാത്രം വാടക വാഹനത്തില്‍ വരുകയും അതിനുശേഷം മറ്റൊരു വാഹനത്തില്‍ യാത്ര തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികള്‍ വാഹനങ്ങള്‍ സ്വയം ക്രമീകരിക്കണം.  യാത്രക്കാരെ  കൂട്ടിക്കൊണ്ടു പോകുന്നതിനായി വരുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രക്ക് ശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിര്‍ത്തി ചെക്ക്പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവര്‍ കോവിഡ് ജാഗ്രതാ വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍ നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം.
 
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ മെഡിക്കല്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാവുന്നതും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്ററിലേക്ക് അയക്കും. അറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികള്‍/ ഭാര്യ/ഭര്‍ത്താവ്/മാതാപിതാക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജില്ലാകലക്ടര്‍ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ് നല്‍കും. പ്രസ്തുത പാസില്‍ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകും. ഇത്തരം യാത്രകള്‍ നടത്തുന്നവര്‍ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പാലിക്കണം. പോകേണ്ട സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കില്‍  മാത്രമേ യാത്ര ചെയ്യുവാന്‍ കഴിയുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കേരളത്തിലെ ജില്ലാകലക്ടര്‍മാര്‍ നല്‍കും.  കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത മൊബൈല്‍ ആപ്പ് ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100, 2781101) നിര്‍ദ്ദിഷ്ട അതിര്‍ത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടണം.