ജില്ലയില്‍ 16 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

നാലു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ

കണ്ണൂര്‍ :  ജില്ലയില്‍ 16 പേര്‍ക്കു കൂടി ഇന്നലെ (മെയ് 23) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വീതം വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് ഏഴിന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 64കാരന്‍, പുഴാതി സ്വദേശി 65കാരന്‍, തലശ്ശേരി വടക്കുമ്പാട് സ്വദേശി 55കാരന്‍, പിണറായി സ്വദേശി 61കാരന്‍, 18ന് ഖത്തറില്‍ നിന്നുള്ള ഐഎക്സ് 374 വിമാനത്തിലെത്തിയ ബക്കളം സ്വദേശി 21 കാരി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് റിയാദില്‍ നിന്നുള്ള എഐ 1912 വിമാനത്തിലെത്തിയ ധര്‍മടം സ്വദേശി 62കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയ ആറു പേര്‍.

മെയ് ആറിന് ബെംഗളൂരുവില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 48കാരന്‍, മുംബൈയില്‍ നിന്ന് മെയ് ഒന്‍പതിനെത്തിയ മേക്കുന്ന് സ്വദേശി ഒന്‍പതുകാരി പെണ്‍കുട്ടി, 10ന് എത്തിയ ചെറുവാഞ്ചേരി സ്വദേശി ഒന്‍പതുകാരി പെണ്‍കുട്ടി, 18ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശി 57കാരി, 14ന് അഹമ്മദാബാദില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 67കാരന്‍, 18ന് യുപിയില്‍ നിന്നെത്തിയ കണിച്ചാര്‍ മണത്തണ സ്വദേശി 65കാരി എന്നിവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ചെറുവാഞ്ചേരി സ്വദേശി 29കാരന്‍, ധര്‍മടം സ്വദേശി 65കാരന്‍, ഉരുവച്ചാല്‍ സ്വദേശി 50കാരി, കൂടാളി സ്വദേശി 55കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 166 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

നിലവില്‍ 10336 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 53 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 37 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 10206 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5445 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5287 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5010 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 158 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.