ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

നാലു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി ഇന്നലെ (മെയ് 26) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മെയ് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്.

ധര്‍മടം സ്വദേശികളായ ഒന്‍പത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 11232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5917 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.