തിരുവല്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു

post

യാത്രതിരിച്ചത് 1468 അതിഥി തൊഴിലാളികള്‍

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ  ബംഗാളിലേക്കു പുറപ്പെട്ട ആദ്യ ട്രെയിനില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 1468 അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങി. പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനിലേക്കാണു ജില്ലയിലെ ഏക സ്റ്റേഷനായ തിരുവല്ലയില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ പുറപ്പെട്ടത്. മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ യാത്രയാക്കിയത്. 

കോന്നി താലൂക്കില്‍ നിന്നും 21 ബസുകളിലായി 604 അതിഥി തൊഴിലാളികളാണു നാട്ടിലേക്കു മടങ്ങിയത്. ഇതില്‍ കോന്നി വില്ലേജില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകളുണ്ടായിരുന്നത്. അടൂര്‍ താലൂക്കില്‍ നിന്നും നാലു കെഎസ്ആര്‍ടിസി ബസുകളിലായി 120 പേരാണ് ഉണ്ടായിരുന്നത്. റാന്നി താലൂക്കിലെ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും ആറു കെഎസ്ആര്‍ടിസി ബസുകളിലായി 199 പേരാണു യാത്ര തിരിച്ചത്. മല്ലപ്പള്ളി താലൂക്കില്‍ നിന്നും നാല് കെഎസ്ആര്‍ടിസി ബസുകളിലായി 122 പേരെയാണു തിരുവല്ലയില്‍ എത്തിച്ചത്. കോഴഞ്ചേരി താലൂക്കില്‍ നിന്നും രണ്ടു ബസുകളിലായി 69 പേരെയാണു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. തിരുവല്ല താലൂക്കിലെ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും 11 ബസുകളിലായി 354 പേരെയും എത്തിച്ചു. 

ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയിവേ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ഇവര്‍ക്കായുള്ള ടിക്കറ്റ് വിതരണം ചെയ്തത്.