പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും

post

ഇടുക്കി : അടുത്ത ഫെബ്രുവരി മാസത്തിന് മുമ്പായി പാല്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി.ക്ഷീരമേഖലയുടെ വളര്‍ച്ചക്കായി വിവിധ പദ്ധതികള്‍ ആവീഷ്‌ക്കരിച്ച് വരികയാണെന്നും കേരളത്തില്‍ 8 ലക്ഷം കുടുംബങ്ങള്‍ ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഉപജീവനമാര്‍ഗ്ഗത്തിന് വേണ്ടിയാണ് ആളുകള്‍ ക്ഷീരമേഖലയെ ആശ്രയിക്കുന്നത്.രാജ്യം ആര്‍സിഇപി കരാറില്‍ നിന്നും പിന്‍മാറിയത് താല്‍ക്കാലിക ആശ്വാസത്തിന് വഴിയൊരുക്കിയിട്ടുണ്ട്.രാജ്യം ഒപ്പു വച്ചിട്ടുള്ള അന്തര്‍ദേശിയ കരാറുകള്‍ എന്നും കാര്‍ഷിക മേഖലക്ക് തിരിച്ചടി മാത്രമേ നല്‍കിയിട്ടുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ക്ഷീരമേഖല ഇപ്പോഴും വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം നടത്തി വരികയാണെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു പണിക്കന്‍കുടിയില്‍  ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്‌സ്,ഇടുക്കി ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ക്ഷീരകര്‍ഷക സംഗമം നടന്ന് വന്നിരുന്നത്.ഇടുക്കിയുടെ ക്ഷീരമേഖലക്ക് നവോന്മേഷം പകരുന്നതിനൊപ്പം ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു ക്ഷീരസംഗമത്തിന് രൂപം നല്‍കിയിരുന്നത്.കന്നുകാലി പ്രദര്‍ശനം,ക്ഷീര കര്‍ഷകരെ ആദരിക്കല്‍,ഡയറി എക്‌സിബിഷന്‍,ശില്‍പ്പശാലകള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍,ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍, മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രോസ്യാ പൗലോസ്,സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.സമ്മേളനത്തില്‍  കര്‍ഷകര്‍ക്കുള്ള വിവിധ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.