ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്നലെ (മെയ് 31) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നുള്ള ഐഎക്‌സ് 714 വിമാനത്തില്‍ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19കാരി, മെയ് 22ന് ഇതേനമ്പര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരന്‍, മെയ് 27ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 23ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

രാജധാനി എക്‌സ്പ്രസ് വഴി മെയ് 22ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരന്‍ (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരന്‍, മെയ് 17ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7118 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6423 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.