തിരികെയെത്തുന്ന പ്രവാസികള്‍ക്കായി വിവരശേഖരണ പോര്‍ട്ടല്‍

post

വ്യവസായ മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സംരഭങ്ങള്‍ തുടങ്ങുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോര്‍ട്ടല്‍ ആരംഭിച്ചു. പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. പ്രവാസികള്‍ക്ക് അവരുടെ അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നല്‍കാം. www.indutsry.kerala.gov.in ല്‍ പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ ലിങ്ക് ലഭിക്കും. കെല്‍ട്രോണാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തി അവശ്യമായ സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും. തിരികെയെത്തുന്ന പ്രവാസികളെ പൂര്‍ണ്ണമായും സംരക്ഷിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നോര്‍ക്കയിലൂടെ നിരവധി സഹായങ്ങളാണ് പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരികെയെത്തുന്നവരുടെ തൊഴില്‍ നൈപുണ്യം, അനുഭവ സമ്പത്ത്, പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് എന്നിവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ലോകമമ്പാടും വിവിധ മികവാര്‍ന്ന പദ്ധതികള്‍ നടപ്പാക്കാനായതിനു പിന്നില്‍ മലയാളികളുടെ വൈദഗ്ധ്യമുണ്ട്. ഈ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകണമെന്നാണ് വ്യവസായ വകുപ്പ് ആഗ്രഹിക്കുന്നത്. സമ്പത്തിനെക്കാള്‍ ഇപ്പോള്‍ അനുഭവ സമ്പത്താണ് നാടിന് താങ്ങാവുക. ഇത് പ്രവാസികള്‍ക്ക് നല്ല രീതിയില്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായിക, കൃഷി ആവശ്യങ്ങള്‍ക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കാന്‍ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവര്‍ക്ക അത്തരം വിവങ്ങളും പോര്‍ട്ടലില്‍ നല്‍കാം. സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വ്യവസായ വികസന ഓഫീസര്‍വഴി സഹായം നല്‍കും. ആശയം വികസിപ്പിക്കാന്‍ സാങ്കേതിക നിര്‍ദ്ദേശം, പദ്ധതി രൂപരേഖ തയ്യാറാക്കുക, സംരംഭ സഹായ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ വഴി നേരിട്ടോ ബാങ്ക് വഴിയോ സാമ്പത്തിക ശ്രോതസ് കണ്ടെത്തുക തുടങ്ങി സംരംഭം പൂര്‍ത്തിയാക്കുന്നതുവരെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കും. ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഇ.ഇളങ്കോവന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.