ജില്ലയില്‍ ജൂലൈ 31നകം 8.2 ലക്ഷം ഫല വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും

post

കാസര്‍കോട്:  ലോകപരിസ്ഥിതി  ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ കൃഷി-വനം വകുപ്പുകളും ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് ജൂലൈ 31 നകം  8,22,860 ഫലവൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കും. ഇതില്‍ കൃഷി വകുപ്പിന്റെ 352860 ഫലവൃക്ഷ തൈകളും വനം വകുപ്പിന്റെ 410000 ഫലവൃക്ഷതൈകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 60,000 ഫലവൃക്ഷതൈകളും ആണ് നട്ടുപിടിപ്പിക്കുക. 

കൃഷി വകുപ്പ് ആദ്യഘട്ടമായി 1200 ഒട്ടുമാവിന്‍ തൈകളും 4000 ഒട്ടുസപ്പോട്ട തൈകളും 14800 പുളിതൈകളും 7300 മുരിങ്ങ തൈകളും 500 വീതം കറിവേപ്പില തൈകളും പപ്പായ തൈകളും 200 പേര തൈകളും, 10500 പ്ലാവിന്‍ തൈകളും ഉള്‍പ്പെടെയുള്ള 1,01,585 തൈകള്‍  വിതരണം ചെയ്യും. ഇതുകൂടാതെ വനം വകുപ്പ് 77750 പേര, 54250 സീതാപ്പഴം, 32650 നെല്ലി, 24300 പുളിതൈകള്‍  എന്നിവ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ച് നട്ടുപിടിക്കും. ഇതിന് പുറമേ വനം വകുപ്പ് 2000 ഫലവൃക്ഷ തൈകള്‍ നാല് ആദിവാസി കോളനികളിലും 2400 ഫലവൃക്ഷ തൈകള്‍ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിലും നടും.ആദ്യഘട്ടത്തില്‍  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 10,000 ഫലവൃക്ഷ തൈകളാണ്  നട്ടുപിടിപ്പിക്കുന്നത്.

 ഫലവൃക്ഷതൈകള്‍ പൊതുയിടങ്ങളിലാവും നട്ടുപിടിപ്പിക്കുക. കഴിഞ്ഞവര്‍ഷം നട്ട തൈകളുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ പരിപാലനം നടക്കാത്തതിനാല്‍, ഇത്തവണ  ഇനം തിരിച്ചുള്ള തോട്ടം വികസിപ്പിച്ചെടുക്കുയെന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുളിമരത്തോട്ടങ്ങള്‍, സപ്പോട്ടാ തോട്ടങ്ങള്‍, പപ്പായ തോട്ടങ്ങള്‍,     സീതാ പഴത്തോട്ടങ്ങള്‍ തുടങ്ങിയവ വികസിപ്പിച്ചെടുക്കും. പഞ്ചായത്തുകള്‍ക്കായിരിക്കും ഇതിന്റെ മേല്‍നേട്ടം. തദ്ദേശീയമായി ജനങ്ങളുടെ പിന്തുണയോടെ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പരിപാലിക്കുന്ന രീതിയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. തോട്ടങ്ങളെ മികച്ച രീതിയില്‍ പരിപാലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും  അടുത്ത പരിസ്ഥിതി ദിനത്തില്‍ പ്രത്യേകം പുരസ്‌കാരം നല്‍കും.

രണ്ടാം ഘട്ടത്തില്‍ കൃഷിവകുപ്പ് 251575 ഫലവൃക്ഷ തൈകള്‍ വിതരണം  വിതരണം ചെയ്യും. ഇതില്‍ കാര്‍ഷിക സര്‍വ്വകലാശാല, വി എഫ് പി സി കെ, കുടുംബശ്രീ എന്നിവ ഉദ്പാദിക്കുന്ന തൈകള്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രൊജക്ടുകള്‍ തയ്യാറാക്കി സൗജന്യമായും ടിഷ്യൂകള്‍ച്ചര്‍ ചെയ്ത ഇനങ്ങള്‍ 25 ശതമാനം ഗുണഭോക്തൃ വിഹിതം ഈടാക്കിയും വിതരണം ചെയ്യും. കൂടാതെ കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്നിവയുടെ തൈകളും വിതരണം ചെയ്യും. ഈ ഘട്ടത്തില്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാക, പൂവരശ്, വീട്ടി, കൊന്ന, നീര്‍മരുത്, കുമ്പിള്‍, താന്നി, ലക്ഷ്മിതരു, മഹാഗണി ഉല്‍പ്പെടെയുള്ള പത്തിനങ്ങളിലായി 2,21,050 തൈകള്‍ നട്ടു പിടിപ്പിക്കും. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും വനവത്കരണം ആവശ്യമുള്ള സ്ഥലങ്ങളിലും ആയിരിക്കും തൈകള്‍ നട്ടുപിടിപ്പിക്കുക. ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ  സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ആദിവാസിമേഖലകളിലും വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും മാത്രമാണ് തൈകള്‍ നേരിട്ട് നല്‍കുക. മറ്റൂള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ നല്‍കൂ. തൈകള്‍ ആവശ്യമുള്ളവര്‍ സംഘടനയുടെ പേര്, ആവശ്യമുള്ള തൈകളുടെ എണ്ണം, നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ജി പി എസ് ലോക്കേഷന്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാവുന്ന സന്നദ്ധ പ്രവര്‍ത്തകന്റെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടുന്ന അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ആഗസ്ത് 13 ന് യോഗം വീണ്ടും ചേരും.