ആരാധനാലയങ്ങളും മാളുകളും, റസ്റ്റോറൻറുകളും ഒമ്പതുമുതൽ

post

കേന്ദ്ര ഇളവുകൾ സംസ്ഥാനത്തും നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറൻറുകളും മാളുകളും ഹോട്ടലുകളും ജൂൺ 9 മുതൽ നിയന്ത്രണവിധേയമായി പ്രവർത്തിപ്പിക്കാം.  ജൂൺ 8ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചർച്ച ചെയ്തതുകൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനങ്ങളിലെത്തുന്നത്. 65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ള വ്യക്തികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ് എന്ന കേന്ദ്ര മാർഗനിർദേശം ഇവിടെയും നടപ്പാക്കും. മതസ്ഥാപനങ്ങൾ നടത്തുന്നവർ ഇത്തരത്തിൽ അറിയിപ്പ് നൽകണം.

പൊതുസ്ഥലങ്ങളിൽ കുറഞ്ഞത് ആറടി  അകലം പാലിക്കണമെന്നത് ആരാധനാലയങ്ങൾക്കും ബാധകമാണ്. ആരാധനാലയത്തിൽ എത്തുന്നവർ മാസ്‌ക് ധരിച്ചിരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളിൽ ഹാൻറ് സാനിറ്റൈസർ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതിൽ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവർ ആദ്യം എന്ന നിലയിൽ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരൽ ഉണ്ടാകരുത്.

പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. ടാപ്പുകളിൽനിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കിൽ ശരിയായി നിർമാർജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.

രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്. കോവിഡ് 19 ബോധവൽക്കരണ പോസ്റ്ററുകൾ പ്രകടമായി പ്രദർശിപ്പിക്കണം. ചെരുപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിൻറുകൾ ഉണ്ടാകണം. കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകൾ ഇവിടെയും നടപ്പാക്കും.

ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. എയർകണ്ടീഷനുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കിൽ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെൽഷ്യസ് എന്ന ക്രമത്തിൽ താപനില ക്രമീകരിക്കണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാർഡ് ചെയ്ത് കേൾപ്പിക്കണം. പായ, വിരിപ്പ് എന്നിവ പ്രാർത്ഥനയ്ക്കെത്തുന്നവർ തന്നെ കൊണ്ടുവരണം.

അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകൾ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കിൽ കരസ്പർശമില്ലാതെ ആയിരിക്കണം. എന്തായാലും ആൾക്കൂട്ടം ഒഴിവാക്കണം, രോഗപകർച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവും തീർത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കൾ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സർക്കാരിന്റെയും നിലപാട്. അസുഖമുള്ള വ്യക്തി ആരാധനാലയത്തിൽ എത്തിച്ചേർന്നാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.

ഹോട്ടൽ, ഹോസ്പിറ്റാലിറ്റി യൂണിറ്റുകൾ, റസ്റ്റാറൻറുകൾ, ഷോപ്പിങ് മാളുകൾ, ഓഫീസുകൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയും നടപ്പാക്കും.

താമസിക്കാനുള്ള ഹോട്ടലുകൾ:

സാനിറ്റൈസർ, താപപരിശോധനാ സംവിധാനങ്ങൾ ഉണ്ടാകണം. ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടാകരുത്. സ്റ്റാഫും ഗസ്റ്റും ഹോട്ടലിൽ ഉള്ള മുഴുവൻ സമയവും മുഖാവരണം നിർബന്ധമായും ധരിച്ചിരിക്കണം. അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം. പല ഹോട്ടലുകളിലും ഈ സംവിധാനം ഇല്ല. എന്നാലും, ആളുകൾ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ലിഫ്റ്റിൽ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്‌കലേറ്ററുകളിൽ ഒന്നിടവിട്ട പടികളിൽ നിൽക്കണം. അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനിൽ നൽകണം.പേമെൻറുകൾ ഓൺലൈൻ മാർഗത്തിൽ വാങ്ങണം. സ്പർശനം ഒഴിവാക്കുന്ന രീതിയിലായിരിക്കണം.

ലഗേജ് അണുവിമുക്തമാക്കണം. കണ്ടെയ്മെൻറ് സോണുകൾ സന്ദർശിക്കരുതെന്ന് ആവശ്യപ്പെടണം. റൂം സർവ്വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം. റൂമിന്റെ വാതിൽക്കൽ ആഹാരസാധനങ്ങൾ വയ്ക്കണം. താമസക്കാരുടെ കൈയിൽ നേരിട്ട് നൽകരുത്. എയർ കണ്ടീഷണർ 24-30 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിപ്പിക്കണം. പരിസരവും ശൗചാലയങ്ങളും അണുമുക്തമാക്കണം. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആർക്കേഡുകളും അടച്ചിടണം.

റെസ്റ്റോറൻറുകൾ:

റസ്റ്റോറൻറുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ, പൊതു നിബന്ധനകൾക്കു പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കിൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മെനു കാർഡുകൾ ഒരാൾ ഉപയോഗിച്ചശേഷം നശിപ്പിക്കുന്ന രീതിയിൽ ഡിസ്പോസിബിൾ വസ്തുക്കൾ കൊണ്ട് നിർമിക്കണം. തുണികൊണ്ടുള്ള നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. റസ്റ്റോറൻറുകളിൽ ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കൈയുറയും ധരിക്കണം.

ഷോപ്പിങ് മാളുകൾ:

ഫുഡ് കോർട്ടുകളിലും റസ്റ്റാറൻറുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ജീവനക്കാർ മാസ്‌കും കൈയുറകളും ധരിക്കണം. ഡിജിറ്റൽ മോഡിലൂടെയുള്ള പണം സ്വീകരിക്കൽ പ്രോത്സാഹിപ്പിക്കണം. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്.

ഓഫീസുകളും തൊഴിൽ സ്ഥലങ്ങളും:

സന്ദർശകർക്ക് സാധാരണ ഗതിയിലുള്ള പാസ്സുകൾ നൽകുന്നത് അനുവദിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറെ അനുമതിയോടെ മതിയായ സ്‌ക്രീനിങ്ങിനുശേഷം പ്രത്യേകമായി പാസ് നൽകാം. കണ്ടയിൻമെൻറ് സോണുകളിൽ താമസിക്കുന്ന ഡ്രൈവർമാർ വാഹനം ഓടിക്കരുത്. വാഹനത്തിൻറെ ഉൾഭാഗം, സ്റ്റിയറിങ്, ഡോർ ഹാൻറിൽ, താക്കോലുകൾ എന്നിവ അണുമുക്തമാക്കണം. പ്രായമുള്ള ജീവനക്കാർ, ഗർഭിണികൾ, മറ്റ് രോഗാവസ്ഥയുള്ളവർ എന്നിവർ അധിക മുൻകരുതലുകൾ സ്വീകരിക്കണം. ഇവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികൾ ഏൽപ്പിക്കരുത്. കഴിയുന്നത്ര വർക്ക് ഫ്രം ഹോം ഒരുക്കണം. യോഗങ്ങൾ കഴിയുന്നത്ര വീഡിയോ കോൺഫറൻസ് വഴിയാക്കണം. ഓഫീസുകളിൽ ബാക്കിയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് മുൻഗണന നൽകണം. വ്യത്യസ്ത ഓഫീസുകളുടെ സമയവും ഉച്ചഭക്ഷണ/കോഫി ഇടവേളകളും പരമാവധി വ്യത്യസ്ത സമയങ്ങളിലാക്കണം. പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേകം കവാടങ്ങൾ ഉണ്ടാകണം.

കാൻറീനുകളിൽ ജീവനക്കാർ കൈയുറകളും മാസ്‌കും ധരിക്കണം. ഒരു മീറ്റർ അകലത്തിലേ ഇരിക്കാവൂ. അടുക്കളയിൽ സ്റ്റാഫ് സാമൂഹ്യ അകലം പാലിക്കണം.

ഓഫീസുകളിൽ ആരെങ്കിലും കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം ലഭ്യമാക്കണം. സമ്പർക്കം കണ്ടെത്തി അവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തരംതിരിക്കും. ഹൈ റിസ്‌ക് സമ്പർക്കമുള്ളവരെ 14 ദിവസം ക്വാറൻറൈൻ ചെയ്യും. ലോ റിസ്‌ക് സമ്പർക്കമാണെങ്കിൽ ആരോഗ്യസ്ഥിതി 14 ദിവസം നിരീക്ഷിക്കും. ഈ ഘട്ടത്തിൽ ഓഫീസിൽ വരാൻ സാധിക്കാത്ത ജീവനക്കാർ അതതു ജില്ലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകണം. വകുപ്പ് തലവന്മാർ ഇത് ഉറപ്പുവരുത്തണം. ജില്ലാ കലക്ടർമാർ മുഖേന വകുപ്പ് തലവന്മാർ ഇവരുടെ ജോലി സംബന്ധിച്ച റിപ്പോർട്ട് വാങ്ങണം. പൊതുവേ പറഞ്ഞ കാര്യങ്ങൾക്കു പുറമെ ചർച്ചയുടെ അടിസ്ഥാനത്തിൽ ചില തീരുമാനങ്ങൾ കൂടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആരാധനാലയങ്ങളിൽ ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തൽക്കാലം ഒഴിവാക്കണം. ഒരു പ്ലേറ്റിൽ നിന്ന് ചന്ദനവും ഭസ്മവും നൽകരുത്. ചടങ്ങുകളിൽ കരസ്പർശം പാടില്ല. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹ്യ അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേർ വരണമെന്ന കാര്യത്തിൽ ക്രമീകരണം വരുത്തും. 100 ചതുരശ്ര മീറ്ററിന് 15 പേർ എന്ന തോത് അവലംബിക്കും. എന്നാൽ, ഒരുസമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളിൽ വരുന്ന വ്യക്തികളുടെ പേരും ഫോൺ നമ്പരും ശേഖരിക്കണം. രേഖപ്പെടുത്തുന്ന പേന ആരാധനയ്ക്ക് വരുന്നവർ കൊണ്ടുവരണം.

കണ്ടയിൻമെൻറ് സോണുകളിൽ താമസിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം നൽകണം. ലിഫ്റ്റുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർമാർ നിർബന്ധമായും ഉണ്ടായിരിക്കണം. എല്ലാവരും ലിഫ്റ്റ് ബട്ടണുകൾ അമർത്തുന്ന രീതി ഉണ്ടാകരുത്. റാമ്പുകളുടെയും ഗോവണിപ്പടികളുടെയും കൈവരികളിൽ പിടിക്കരുത്. ഭിന്നശേഷിക്കാർക്ക് പിടിക്കേണ്ടിവരുമ്പോൾ നിർബന്ധമായും കൈയുറകൾ ധരിച്ചിരിക്കണം.  പരാതികൾ ഓൺലൈനായി സ്വീകരിക്കണം. പരാതികൾ സമർപ്പിക്കാൻ സന്ദർശകർ എത്തുന്നത് ഒഴിവാക്കണം. ഓൺലൈൻ പരാതികൾക്ക് കൃത്യമായി മറുപടി നൽകുന്ന സംവിധാനവും ഉണ്ടാക്കും.

മാളുകളിൽ, ആരാധനാലയങ്ങൾ എന്നതുപോലെതന്നെ വിസ്തീർണ്ണമനുസരിച്ച് ഒരുസമയം പരമാവധി എണ്ണം നിശ്ചയിക്കും. അവിടെയും വരുന്നവരുടെ പേരുവിവരവും ഫോൺ നമ്പരും രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാകണം. ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, ചായക്കടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം എന്ന നിഷ്‌കർഷ വേണം.

ശബരിമല ദർശനം വെർച്വൽ ക്യു മുഖേനെ നിയന്ത്രിക്കും. ഒരുസമയം ദർശനത്തിനെത്തുന്നവരുടെ എണ്ണം 50ലധികം പാടില്ല. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനർ ഏർപ്പെടുത്തും. മാസ്‌ക് നിർബന്ധമാക്കും. നെയ്യഭിഷേകത്തിന് ഭക്തർ പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറുന്ന രീതി അവലംബിക്കണം. ദേവസ്വം ജീവനക്കാർക്കും കൈയുറയും മാസ്‌കും നിർബന്ധമാക്കും. കേന്ദ്ര നിർദേശം അനുസരിച്ച് 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും 65 വയസ്സിൽ കൂടുതലുള്ളവരെയും അനുവദിക്കില്ല. ശാന്തിക്കാർ പ്രസാദം വിതരണം ചെയ്യരുത്. കൊടിയേറ്റവും ആറാട്ടും പരിമിതമായ രീതിയിൽ നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.