ജില്ലയില്‍ 27 പേര്‍ക്കു കൂടി കോവിഡ്

post

13170 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ (41) തിങ്കളാഴ്ച മരിച്ചു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിയായ 38 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവായ തൃക്കൂര്‍ സ്വദേശി (35)യും പോസിറ്റീവായി.

അബൂദബിയില്‍നിന്ന് വന്ന അയ്യന്തോള്‍ സ്വദേശിനി (78), അകലാട് സ്വദേശിനി (29), പുന്നയൂര്‍ക്കുളം സ്വദേശിനി (24), പടിയൂര്‍ സ്വദേശിയായ ബാലിക (ആറ് വയസ്സ്), മാള സ്വദേശി (51), മുളംകുന്നത്തുകാവ് സ്വദേശി (65), മുല്ലശ്ശേരി സ്വദേശി (50) എന്നീ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

റഷ്യയില്‍നിന്ന് വന്ന കുരിയച്ചിറ സ്വദേശിനി (21), കണിമംഗലം സ്വദേശിനി (22), കുന്നംകുളം സ്വദേശിനി (20), റഷ്യയിലെ മോസ്‌കോയില്‍നിന്ന് വന്ന അടാട്ട് സ്വദേശി (59) എന്നീ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മസ്‌ക്കറ്റില്‍നിന്ന് വന്ന കൊല്ലം സ്വദേശികളായ 68 വയസ്സുള്ള പുരുഷന്‍, 59 വയസ്സുള്ള സ്ത്രീ, മസ്‌ക്കറ്റില്‍നിന്ന് വന്ന മാള സ്വദേശി (36), ഒമാനില്‍നിന്ന് വന്ന തൃശൂര്‍ സ്വദേശിനി (40) എന്നിവര്‍ക്ക് രോഗം സ്ഥിരീകിച്ചു.

നൈജീരിയയില്‍നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (47), തൃശൂര്‍ സ്വദേശി (36) എന്നീ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ തമിഴ്‌നാട്ടില്‍നിന്ന് വന്ന എടക്കഴിയൂര്‍ സ്വദേശി (32), ഇറ്റലിയില്‍നിന്ന് വന്ന എടത്തിരുത്തി സ്വദേശി (29), ദല്‍ഹിയില്‍നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി (51), കുവൈത്തില്‍നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (39), മുംബൈയില്‍നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (24), ജോര്‍ദ്ദാനില്‍ വന്ന കാട്ടകാമ്പാല്‍ സ്വദേശി (50), ദുബൈയില്‍ നിന്ന് വന്ന പരിയാരം സ്വദേശിനി (23), കണ്ണൂരില്‍നിന്ന് വന്ന എടക്കുളം സ്വദേശി (47) എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13039 പേരും ആശുപത്രികളില്‍ 131 പേരും ഉള്‍പ്പെടെ ആകെ 13170 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ജൂണ്‍ 8) നിരീക്ഷണത്തിന്റെ ഭാഗമായി 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 39 പേരെ വിട്ടയച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 726 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 1028 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

തിങ്കളാഴ്ച (ജൂണ്‍ 8) അയച്ച 29 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 3847 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 3000 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 847 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1285 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

548 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 33330 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (ജൂണ്‍ 8) 160 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 677 പേരെ സ്‌ക്രീന്‍ ചെയ്തു. ശക്തന്‍ മാര്‍ക്കറ്റില്‍ 192 പേരെ സ്‌ക്രീന്‍ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെളളാനിക്കര മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.