കാലവര്‍ഷത്തെ നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും

post

വയനാട് : കാലവര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. സന്നദ്ധ സംഘടനകളെയും സന്നദ്ധ സേവകരെയും സജ്ജമാക്കി നിര്‍ത്തുന്നതിനു തദ്ദേശസ്വയംഭരണങ്ങള്‍ക്ക് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന സ്ഥാപനങ്ങള്‍ സുസജ്ജമായിരിക്കാന്‍ ജാഗ്രതയുണ്ടാവണം. പെട്രാള്‍ പമ്പുകളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്തണം. മൊബെല്‍ ടവറുകള്‍ പ്രളയ സാഹചര്യമുണ്ടായാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ ഇന്ധനം കരുതിവെക്കണം.ദുരന്ത സമയങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ബോട്ടുകള്‍ ഉറപ്പാക്കേണ്ടതുണ്ട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ അറ്റകുറ്റ പണികള്‍ നടത്തും.പുഴകളിലെ നീരൊഴുക്കിന് തടസ്സം ഒഴിവാക്കുന്നതിനായി മരങ്ങളും മണലും, ചെളിയും നീക്കം ചെയ്യുന്നതിനു ആവശ്യമായ നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണം. 

ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.മുഹമ്മദ് യൂസഫ് കെ.അജീഷ് (ദുരന്തനിവാരണം), മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, നെന്മേനി,അമ്പലവയല്‍,മീനങ്ങാടി, പൂതാടി, തിരുനെല്ലി, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, കണിയാമ്പറ്റ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡന്റ്,സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.