കര്‍ഷകര്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡ് നിയമം അഭിമാന നേട്ടം

post

ആലപ്പുഴ: ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്കായി ഒരു ക്ഷേമനിധി ബോര്‍ഡ് നിയമം പാസാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ അഭിമാന നട്ടങ്ങളിലൊന്നാണെന്ന് കൃഷി വകുപ്പുമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന കര്‍ഷക അവാര്‍ഡ് ദാനം പ്രീ വൈഗ 2020 ടി. ഡി. മെഡിക്കല്‍ കോളജ് ഗോള്‍ഡണ്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ നിയമസഭയില്‍ അവതരിപ്പിച്ച നിയമം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പരമാവധി നിയമ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിലെ ഒമ്പതാം വകുപ്പ് എടുത്തുപറയേണ്ടതാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ ലാഭത്തില്‍ ഒരു ശതമാനം കര്‍ഷകന്റെ അവകാശമാക്കിമാറ്റുന്ന വ്യവസ്ഥയാണ് ഇതിലുള്ളത്. ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള എല്ലാ സംരക്ഷണവും നിയമത്തിലുണ്ട്. കര്‍ഷക കടാശ്വാസ കമ്മീഷന്റെ അധികാര പരിധി ഉയര്‍ത്തിയിരിക്കുന്നു എന്നതും കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണകരമാകാന്‍ വേണ്ടി ചെയ്തതാണ്. രണ്ട് ലക്ഷം രൂപവരെയുള്ള കടങ്ങള്‍ ഇനി ഇവര്‍ക്ക് പരിഗണിക്കാം. വിള ഇന്‍ഷുറന്‍സിന്റെ പരിധിയിലേക്ക് കൂടുതല്‍ വിളകളെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് സര്‍ക്കാര്‍ വ്യപകമാക്കുകയാണ്. നെല്‍ക്കര്‍ഷകരില്‍ നിന്ന് ഉയര്‍ന്ന തുകയായ 26.90 രൂപയ്ക്ക് നെല്ല് എടുക്കുന്ന ഏക സംസ്ഥാനമാണ് നമ്മുടേത്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ബണ്ട്, വിത്ത്, കുമ്മായം എന്നിവ സൗജന്യമായി നല്‍കിയതും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുുമന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും കൃഷി മന്ത്രി യോഗത്തില്‍ നിര്‍വഹിച്ചു. ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതന്‍ പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ പള്ളിപ്പുുറം ആലപ്പാട് പാടശേഖരസമിതി ഏറ്റുവാങ്ങി. പ്രശസ്ത ശില്പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ഫലകവും സര്‍ട്ടിഫിക്കറ്റുും 5 ലക്ഷവും രൂപയുമാണ് സമ്മാനമായി നല്‍കി. ഏറ്റവും മികച്ച കര്‍ഷകനുള്ള സിബികല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് ഇടുക്കിയിലെ ബിജുമോന്‍ ആന്റണി ഏറ്റുുവാങ്ങി. രണ്ടുലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. യുവകര്‍ഷകനും യുവകര്‍ഷകയ്കുമുള്ള അവാര്‍ഡ് യഥാക്രമം പാലക്കാട് സ്വദേശി ജ്ഞാന ശരവണനും ആലപ്പുുഴ സ്വദേശി വി.വാണിയും ഏറ്റുുവാങ്ങി. ഒരോ ലക്ഷം വീതമാണ് അവാര്‍ഡ്. കേരകേസരി അവാര്‍ഡ് പാലക്കാട് നിന്നുള്ള വേലായുധനാണ് ലഭിച്ചത്. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ്. ഹരിത മിത്ര അവാര്‍ഡും ഉദ്യാന ശ്രേഷ്ഠ അവാര്‍ഡും യഥാക്രമം ആലപ്പുഴ സ്വദേശികളായ ശുഭകേസനും സ്വപ്ന സുലൈമാനും ഏറ്റുുവാങ്ങി. സ്വര്‍ണമെഡലും ഒരുലക്ഷം രൂപയുമാണ് അവാര്‍ഡ്. ഏറ്റവും മികച്ച പട്ടികജാതി പട്ടികവര്‍ഗ കര്‍ഷകനുള്ള കര്‍ഷക ജ്യോതി അവാര്‍ഡ് പത്തനംതിട്ടയിലെ എം. മാധവന്‍ ഏറ്റുവാങ്ങി. സ്വര്‍ണമെഡലും ഒരുലക്ഷം രൂപയുമാണ് അവാര്‍ഡ്. കൃഷി വകുപ്പിന്റെ മികച്ച ഫാമിനുള്ള പുരസ്‌കാരം എറണാകുളം ഹരിത കീര്‍ത്തി ഗവണ്‍മെന്റ് ഫാം നേടി. 15 ലക്ഷം രൂപയാണ് അവാര്‍ഡ്.ഹരിതകീര്‍ത്തി മികച്ച ഫാം ഓഫീസറായി തോമസ് സാമുവല്‍ ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. 

ജൈവ രീതിയിലെ കൃഷി മുറകള്‍ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലത്തിനുള്ള പുരസ്‌കാരം ചേലക്കര നിയോജകമണ്ഡലത്തിന് ലഭിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ചേലക്കര എം.എല്‍.എ. പ്രദീപും എത്തിയിരുന്നു. കൃഷിവകുപ്പിന്റെ കര്‍ഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള വിവിധ അവാര്‍ഡുകളും ചടങ്ങില്‍ മന്ത്രിമാരായ വി. എസ്. സുനില്‍കുമാറും ജി. സുധാകരനും വിതരണം ചെയ്തു.