നന്ദി; കണ്ണൂരിന്റെ കരുതലിന്, 'അതിഥി'കള്‍ മടങ്ങി

post

കണ്ണൂര്‍ : കണ്ണൂരിന്റെ കരുതലും സ്നേഹവും അനുഭവിച്ച് നന്ദിപൂര്‍വ്വം അവരെല്ലാം മടങ്ങി. ലോക്ക്ഡൗണ്‍ കാലത്തെ ദുരിതങ്ങള്‍ താണ്ടാന്‍ താങ്ങും തണലുമായി നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് അവര്‍ മടങ്ങുന്നത്. പല നാടുകളില്‍ നിന്ന് ജോലി തേടിയെത്തിയവര്‍. അവരെല്ലാം ജന്മ ദേശങ്ങളിലേക്ക് മടങ്ങി, സുരക്ഷിതരായി. ഇതര സംസ്ഥാനക്കാരായി ജില്ലയില്‍ ഉണ്ടായിരുന്ന 31341 അതിഥി തൊഴിലാളികളാണ് ഇതുവരെ മടങ്ങിപ്പോയത്. ബുധനാഴ്ച കണ്ണൂരില്‍ നിന്നും അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി അതിഥി തൊഴിലാളികളുമായി യാത്രയായി. ഇതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ മടക്കയാത്ര ഏകദേശം പൂര്‍ത്തിയാവും.  

രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മെയ് മൂന്നിനാണ് അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ജില്ലയില്‍ നിന്ന് പോയത്. 1140 യാത്രക്കാരുമായി ബീഹാറിലേക്കായിരുന്നു ട്രെയിന്‍. തുടര്‍ന്ന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജമ്മു- കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയിരുന്നു. 29 ട്രെയിനുകളിലായാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പോയത്. ചില സംസ്ഥാനങ്ങളിലേക്കുള്ളവരെ കാഞ്ഞങ്ങാട്, കോഴിക്കോട്, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചും നാട്ടിലേക്ക് തിരിച്ച്് പോവാനുള്ള സൗകര്യമൊരുക്കിയിരുന്നു. കെ എസ് ആര്‍ ടി സി ബസുകളിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്.

ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് പശ്ചിമ ബംഗാളിലേക്കാണ്. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലേക്ക് ഇതുവരെ ആറ് ട്രെയിനുകളിലായി 8844 ആളുകളാണ് യാത്രയായത്. 4511 പേരെ ഉത്തര്‍പ്രദേശിലേക്ക് മൂന്ന് ട്രെയിനുകളിലായി യാത്രയാക്കി. എട്ടായിരത്തോളം അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലാതെ ജില്ലയില്‍ തന്നെ തുടരുന്നുണ്ടെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ  പറഞ്ഞു.

വളപട്ടണം, അഴീക്കോട്, നാറാത്ത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അതിഥി തൊഴിലാളികള്‍ ഉള്ളത്. സ്വദേശത്ത് മടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അതത് തദ്ദേശസ്ഥാപനങ്ങളെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. റവന്യു വകുപ്പാണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.  റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനായ് കെ എസ് ആര്‍ ടി സി ബസുകള്‍ ക്രമീകരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്.  ബസുകളില്‍ കയറുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല എന്നും മാസ്‌ക്, സാനിറ്റൈസറുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. ഇല്ലാത്തവര്‍ക്ക് അവ നല്‍കുകയും ചെയ്യും. രണ്ട് നേരത്തേക്കുള്ള ഭക്ഷണവും കുടുംബശ്രീ വഴി നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.