കോവിഡ് വെല്ലുവിളി തരണം ചെയ്യാന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ സഹകരണം തേടി

post

തിരുവനന്തപുരം : കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായം നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴസ് സമിതി യോഗം ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി.

സംസ്ഥാന പദ്ധതിയിലൂടെയും കിഫ്ബിയിലൂടെയും മറ്റും നടപ്പാക്കുന്ന വികസന പരിപാടികളില്‍ സഹകരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര പാക്കേജിലെ സാധ്യതകളടക്കം പ്രയോജനപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുള്ള സര്‍ക്കാര്‍ ശ്രമത്തിന് ബാങ്കുകളുടെ പിന്തുണ തേടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും കൃഷിയെയും പുത്തന്‍ മേഖലകളെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. കേരളവും സ്വന്തം നിലയ്ക്ക് നിരവധി ഇടപെടലുകള്‍ സമാന്തരമായി നടത്തുകയാണ്. 'സുഭിക്ഷ കേരളം' പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതില്‍ വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും  വലിയതോതില്‍ സഹകരിക്കാന്‍ കഴിയും.

2500 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി നബാര്‍ഡ് അനുവദിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ റീഫിനാന്‍സിങ് കര്‍ഷകനു തന്നെ ലഭ്യമാകുന്നു എന്നുറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളാവട്ടെ രാജ്യത്തിനുതന്നെ മാതൃകയാവുന്നുണ്ട്. 1000 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി അധികമായി ലഭ്യമാക്കണമെന്ന് നബാര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു.

'സുഭിക്ഷ കേരളം' പദ്ധതിയെ ശാക്തീകരിക്കുന്ന വിധത്തില്‍ മോഡല്‍ ഫാമുകള്‍ യാഥാര്‍ത്ഥ്യമാക്കാനും ട്രെയിനിങ് നല്‍കാനും നബാര്‍ഡിന്റെ 'ഫാം സെക്ടര്‍ പ്രൊമോഷന്‍ ഫണ്ട്' പ്രയോജനപ്പെടുത്തണം. കേരളത്തില്‍ കര്‍ഷകരുടെ കൈവശമുള്ള ഭൂമിയുടെ തോത് താരതമ്യേന കുറവാണ്. അതിനാല്‍ തന്നെ ഉല്‍പാദന ക്ഷമത അഥവാ ഒരു നിശ്ചിത അളവ് ഭൂമിയില്‍ നിന്നും ലഭിക്കുന്ന  ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധ പതിയേണ്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി വായ്പാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്. നബാര്‍ഡിനും ഡിസ്ട്രിക്ട് ലെവല്‍ റിവ്യു കമ്മിറ്റികള്‍ക്കും (ഡിഎല്‍ആര്‍സി) ഇത്തരത്തിലൊരു നിര്‍ദേശം എസ്എല്‍ബിസി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

മുദ്രാ-ശിശു ലോണുകള്‍ക്ക് 1500 കോടിയുടെ പലിശയിളവ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മാസത്തേക്ക് കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടുശതമാനം പലിശ ഇളവ് അനുവദിക്കും. തിരിച്ചടവു കാരണം വരുമാനം ശോഷിച്ച് പ്രയാസത്തിലായിരിക്കുന്ന പ്രാഥമിക-ദ്വിതീയ തലങ്ങളിലുള്ള അപേക്ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഇതിന് ജില്ലാ തലത്തിലുള്ള ഒരു നിര്‍വഹണ രീതി എസ്എല്‍ബിസിയും ഡിഎല്‍ആര്‍സികളും ചേര്‍ന്ന് തയ്യാറാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടു.