തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

 മന്ത്രിയുടെ അധ്യക്ഷതയില്‍ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം : ജില്ലയില്‍ ഇളവുകള്‍ക്കുള്ളില്‍നിന്ന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജില്ലയിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം.

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കല്‍, സോപ്പിട്ട് കൈകഴുകല്‍ തുടങ്ങിയവ കടകള്‍, ഓഫീസുകള്‍, വീടുകള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായി നടപ്പാക്കും.

നഗരത്തില്‍ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളില്‍ അഞ്ചുമുതല്‍ 10 വരെ ആളുകളേ പങ്കെടുക്കാവൂ. ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം നടപ്പാക്കണമെന്ന് യോഗം സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ പരിപാടികളിലും 20 ല്‍ താഴെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ നടത്താന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണം.

നഗരത്തിലെ പ്രധാന ചന്തകള്‍ ഇതിനകം തുറന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ചന്തകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കും. പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളായിരിക്കും ആ ചന്തകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ആള്‍ക്കൂട്ടമെങ്ങനെ നിയന്ത്രിക്കണമെന്നും ക്രമീകരിക്കുക.

ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി ക്രമീകരണങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കും. ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണവും നിരീക്ഷണവുമുള്ള കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ലംഘകര്‍ക്കെതിരെ നടപടികളെടുക്കാനും ആവശ്യപ്പെടും. തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ അച്ചടക്കലംഘനം നടത്തുന്ന, നിയന്ത്രണം പാലിക്കാത്ത കടകള്‍ അടപ്പിക്കാന്‍ കോര്‍പറേഷനും പോലീസും നടപടിയെടുക്കും.

വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ നിശ്ചിത ആളുകള്‍ മാത്രം പങ്കെടുക്കണം എന്ന മാനദണ്ഡം കര്‍ശനമായി പാലിച്ചിരിക്കണം. മരണചടങ്ങുകളില്‍ 20 പേരെ പാടുള്ളൂവെന്നും വിവാഹചടങ്ങില്‍ 50 പേരെ പാടുള്ളൂവെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം. ഇക്കാര്യത്തില്‍ മാതൃകയാകാന്‍ ജില്ലയിലെ എം.എല്‍.എമാര്‍ മണ്ഡലങ്ങളിലെ അടുത്ത ബന്ധമുള്ളവരുടേതൊഴികെയുള്ള വിവാഹ-മരണാന്തര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കും.

മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാര്‍ തദ്ദേശസ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം വിളിച്ച് എടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കും. പഞ്ചായത്തുതലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകള്‍ തുറക്കും. പഞ്ചായത്തുകളില്‍ ഇത്തരം സൗകര്യം ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഉണ്ടാകും. റൂം ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗമാകും. ക്വാറന്റൈനില്‍ ഉള്ളവര്‍ നിര്‍ബന്ധമായി നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളില്‍ സന്ദര്‍ശകരെ ഒഴിവാക്കും. കൂട്ടിരിപ്പുകാര്‍ ഒഴികെയുള്ളവരെ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം അനുവദിക്കില്ല. ഓട്ടോ, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ കയറുന്നവര്‍ ഓട്ടോയുടെ നമ്പരും ഡ്രൈവറുടെ പേരും മനസിലാക്കി എഴുതി സൂക്ഷിക്കണം. പഞ്ചായത്ത് വാര്‍ഡുതല കര്‍മസമിതികള്‍ ശക്തമാക്കും. അതത് കര്‍മസമിതികള്‍ക്ക് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും.

ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികള്‍ ഇത്തരത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ എല്ലാ എം.എല്‍.എ മാരും പിന്തുണ അറിയിച്ചു. കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവരെ യോഗം പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എമാരായ സി. ദിവാകരന്‍, വി.എസ്. ശിവകുമാര്‍, ബി. സത്യന്‍, വി. ജോയ്, എം. വിന്‍സന്റ്, കെ.ആന്‍സലന്‍, ഐ.ബി സതീഷ്, കെ.എസ്. ശബരീനാഥന്‍, ഡി.കെ. മുരളി, ഒ. രാജഗോപാല്‍, സി.കെ. ഹരീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ: നവ്‌ജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: പി.പി. പ്രീത തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

തുടര്‍ന്ന് നഗരപരിധിയില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ മേയറുടെ ചേമ്പറില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ചാല, പാളയം കമ്പോളങ്ങളില്‍ 50 ശതമാനം കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ തീരുമാനമായി. മാളുകളില്‍ പലവ്യഞ്ജന, പച്ചക്കറി കടകള്‍ ഒന്നിടവിട്ട് പ്രവര്‍ത്തിക്കും.

തീരദേശങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനായി അഞ്ച് കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തും. നഗരസഭയ്ക്ക് പുറത്ത് പരാതി കൗണ്ടര്‍ സ്ഥാപിക്കും. മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാകളക്ടര്‍ നവ്ജ്യോത് ഖേസ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഡി.സി.പി ദിവ്യ ഗോപിനാഥ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.