മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന പുനരാരംഭിച്ചു

post

പാലക്കാട് : മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ വാഹന പരിശോധന പുനരാരംഭിച്ചു. ശാരീരിക അകലം പാലിച്ചും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിശോധന നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ നിരത്തുകളില്‍ വാഹന പരിശോധന നിര്‍ത്തിവെച്ചിരുന്നു. ഈ സമയം ഉദ്യോഗസ്ഥര്‍ രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ വീടുകളിലെത്തിക്കല്‍, വാഹനങ്ങള്‍ അണുവിമുക്തമാക്കല്‍, ഡ്രൈവര്‍മാക്കും യാത്രക്കാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ വിതരണം, ബോധവത്കരണം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് വാളയാറില്‍ സര്‍ക്കാര്‍ നിരക്കില്‍ പബ്ലിക് വാഹന സൗകര്യമേര്‍പ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ലോക്ക് ഡൗണ്‍ ഇളവുകളെ തുടന്ന് നിരത്തുകളില്‍ വാഹനങ്ങള്‍ കൂടിയതോടെയും റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയും അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.പി. ശിവകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന പുനരാരംഭിച്ചത്. ആദ്യ ദിനങ്ങളില്‍ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്താതെ നിയമലംഘകരുടെ ഫോട്ടോ എടുത്തു നോട്ടീസ് അയക്കുന്ന രീതിയാണ് ആവിഷ്‌കരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 300 ഓളം നിയമലംഘകര്‍ക്ക്  ഫോട്ടോ അടക്കമുളള നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചവര്‍ ഏഴു ദിവസത്തിനുളളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.ക്കു രേഖാമൂലം വിശദീകരണം നല്‍കുകയോ അല്ലെങ്കില്‍ സമീപമുളള ആര്‍.ടി.ഓഫീസിലോ സബ് ആര്‍.ടി.ഓഫീസിലോ നോട്ടീസില്‍ കാണിച്ചിരിക്കുന്ന പിഴ അടച്ചു വിവരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. യെ രേഖാമൂലമോ 9496613109 എന്ന ഫോണ്‍ നമ്പറില്‍ വാട്ട്‌സ് ആപ്പ് മുഖേനയോ അറിയിക്കണം. അല്ലാത്തപക്ഷം മറ്റൊരു നോട്ടിസ് കൂടാതെ തുടര്‍നടപടികള്‍ എടുക്കുമെന്ന് ആര്‍.ടി.ഒ. പി. ശിവകുമാര്‍ അറിയിച്ചു.

2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ ജില്ലയില്‍ 110 പേരാണ് മരണപ്പെട്ടത്. എന്നാല്‍ 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മരണ നിരക്കുകള്‍ 90 ആയി കുറഞ്ഞു.