സുഭിക്ഷ കേരളം: ക്ഷീര വിപ്ലവത്തിന് ലക്ഷ്യമിട്ട് ജില്ല

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് ഒരുങ്ങുകയാണ് ജില്ല. ഒമ്പത് കോടിയില്‍പ്പരം രൂപ ചെലവിട്ട് നിരവധി പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്നത്. വകുപ്പിന്റെ പതിവ് പദ്ധതികള്‍ക്ക് പുറമേയാണിത്. ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗ പിന്തുണ ഘടക വികസനം, ഡയറി ഫാമുകളുടെ അടിസ്ഥാന വികസനവും ആധുനികീകരണവും തീറ്റപ്പുല്‍ കൃഷി വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പത്തോളം പദ്ധതികളാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ ക്ഷീരമേഖലയില്‍ നടപ്പാക്കുന്നത്.

ജില്ലയിലെ ദേശസാല്‍കൃത സഹകരണ ബാങ്കുകളുടെ സഹായത്തോടെ പശു ഡയറി യൂണിറ്റുകള്‍ക്ക് ധനസഹായം, തീറ്റപ്പുല്‍കൃഷിക്കുള്ള ധനസഹായം, വൈക്കോല്‍ ബെയിലിങ് യൂണിറ്റ്, സംഘങ്ങള്‍ വഴി കന്നുകാലി തീറ്റ വിതരണം ചെയ്യാനുള്ള പദ്ധതി, ക്ഷീരകര്‍ഷകര്‍ക്ക് പച്ചപ്പുല്‍ കൃഷിക്ക് ധനസഹായം, ചാണക ജൈവവള യൂണിറ്റ്, കുട്ടനാടന്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് എലിവേറ്റഡ് കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് ധനസഹായം, കുട്ടനാടന്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് എലിവേറ്റഡ് വൈക്കോല്‍ പുര നിര്‍മ്മാണത്തിന് ധനസഹായം തുടങ്ങിയ പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗ പിന്തുണ ഘടകങ്ങള്‍ മെച്ചപ്പെടുത്തുക എന്ന പദ്ധതി വഴി ജില്ലയില്‍ 380 ഒറ്റ പശു ഡയറി യൂണിറ്റും, 380 രണ്ടു പശു ഡയറി യൂണിറ്റും സ്ഥാപിക്കുന്നതിന് സഹായം നല്‍കും. നിലവില്‍ ഒരു പശുവിനെ എങ്കിലും വളര്‍ത്തുന്ന ക്ഷീര കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പദ്ധതിയില്‍ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കും. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും, 5 മുനിസിപ്പാലിറ്റികളിലുമായി അഞ്ച് ഡയറി യൂണിറ്റുകള്‍ വീതം സ്ഥാപിക്കും. ജില്ലയിലെ 12 ബ്ലോക്കുകളിലായി പ്രവര്‍ത്തിച്ചുവരുന്ന ക്ഷീര സംഘങ്ങള്‍ക്ക് 12 ഹെക്ടര്‍ സ്ഥലത്ത് സ്വന്തമായോ പാട്ടത്തിനോ പച്ചക്കറി കൃഷി ചെയ്തു വിപണനം നടത്താന്‍ ഹെക്ടറിന് അമ്പതിനായിരം രൂപ ധനസഹായവും നല്‍കും.

ഡയറി ഫാം അടിസ്ഥാന വികസനവും ആധുനികവല്‍ക്കരണവും പദ്ധതിയിലൂടെ 600 ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലി തൊഴുത്ത് നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും ചാണകക്കുഴി നിര്‍മ്മിക്കുന്നതിനും കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട മറ്റ് ആധുനികീകരണത്തിനുമായി ആകെ ചെലവിന്റെ 50 ശതമാനം പരമാവധി അമ്പതിനായിരം രൂപ ധനസഹായം നല്‍കും. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ എട്ട് എണ്ണം വീതവും മറ്റ് മുനിസിപ്പാലിറ്റികളില്‍ ആറ് എണ്ണം വീതവുമായി ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം കുട്ടനാടന്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് എലിവേറ്റഡ് കാലിത്തൊഴുത്ത്, എലിവേറ്റഡ് വൈക്കോല്‍ പുര എന്നിവ നിര്‍മ്മിക്കുന്നതിന് ആകെ ചെലവിന്റെ 50 ശതമാനം പരമാവധി അമ്പതിനായിരം രൂപ ധനസഹായം നല്‍കും. ഇതേ പദ്ധതി ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളില്‍ എട്ട് എണ്ണം വീതം നടപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു.

ജില്ലയിലെ ക്ഷീരമേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായ പാലിന്റെ ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനായി 142 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് തീറ്റപ്പുല്‍കൃഷി വികസനം പദ്ധതിയിലൂടെ ധനസഹായം നല്‍കും. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി രണ്ട് ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുട്ടനാട് മേഖലയില്‍ യഥേഷ്ടം ആയി ലഭ്യമാകുന്ന വൈക്കോല്‍ ബെയില്‍ ചെയ്ത് സൂക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും ആയി ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സംഘങ്ങള്‍ക്ക് പരമാവധി 15,000 രൂപ ധനസഹായം നല്‍കും.

ജില്ലയിലെ ക്ഷീര സംഘങ്ങളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ പച്ചപ്പുല്‍, ഉണക്കപ്പുല്‍ എന്നിവ കിലോയ്ക്ക് നാല് രൂപ ധനസഹായത്തില്‍ പരമാവധി ഒരു സംഘത്തിന് ഒരു ലക്ഷം രൂപ നല്‍കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി ഈ പദ്ധതി അഞ്ചെണ്ണം വീതം നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.