ഉറിയംപെട്ടിക്കാശ്വാസമായി ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്

post

കോതമംഗലം: ഉറിയം പെട്ടി ആദിവാസിക്കുടിയില്‍ ആശ്വാസമായി ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്. പേമാരിയിലും വെള്ളപൊക്കത്തിലും ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടിയിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് ക്യാമ്പ് ആശ്വാസമായത്. കനത്ത മഴയും കാനന പാതയിലെ തടസ്സങ്ങളും മറികടന്ന് കുട്ടമ്പുഴയില്‍ നിന്ന് അഞ്ചര മണിക്കൂറോളം സഞ്ചരിച്ചാണ് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി. എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തിയത്. 
കാണിക്കാരന്‍ കുഞ്ചിയപ്പന്‍, ഊര് മൂപ്പന്‍ കാളിയപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ: അനൂപ് തുളസി, ജില്ലാ ട്രൈബല്‍ മൊബൈല്‍ ടീമിലെ ഡോ. ദീപേഷ് എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. ഇതിന്റെ ഭാഗമായി ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും നടത്തി. ബ്ലോക്ക് സി.എച്ച്.സി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. എം. ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. ആര്‍. സുഗുണന്‍, ടി. കെ. ഷിജു നഴ്‌സ് പി. പി. ഉഷാകുമാരി എന്നിവരാണ് ക്യാമ്പിനും ക്ലാസിനും നേതൃത്വം നല്‍കിയത്. 
ഊരിലെ ആശമാരായ ഷൈല സതീഷ്, ശ്രീദേവി രാമചന്ദ്രന്‍, ആദിവാസി ആരോഗ്യ സുരക്ഷാ കേന്ദ്രത്തിലെ നഴ്‌സ് മേരി മനോജ് എന്നിവരാണ് ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ആദിവാസി കുടിയിലെ 95 ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു