കാര്‍ഷികവരുമാനം വര്‍ധിപ്പിക്കാന്‍ ഏഴ് പ്രദേശിക പ്രാധാന്യമുളള പദ്ധതികള്‍ക്ക് ഭരണാനുമതി

post

തിരുവനന്തപുരം : സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി  ഏഴ് പ്രാദേശിക പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 20 കോടിയുടെ പ്രാദേശിക പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.

തൃശൂര്‍ ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ പഞ്ചായത്തില്‍ നെല്‍കൃഷിയിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുതിനുള്ള 7.5കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്.  ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്റെ നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതി പ്രസ്തുത പാടശേഖരങ്ങള്‍ക്ക് ലഭ്യമായത്.   പാടശേഖരണങ്ങള്‍ക്കു വേണ്ട  മോേട്ടാര്‍ പമ്പുകള്‍, മോട്ടോര്‍ഷെഡിന്റെ പൂര്‍ത്തീകരണം, പി.വി.സി പൈപ്പ് ലൈനുകളുടെ സ്ഥാപനം എന്നിവയ്ക്കായിരിക്കും തുക വിനിയോഗിക്കുക.

ജലസേചന വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശുപാര്‍ശ പ്രകാരം ചിറ്റൂര്‍ ബ്ലോക്കിലെ യന്ത്രവല്‍കൃതകൃഷിരീതികള്‍ക്കായി 1.78കോടി രൂപ അനുവദിച്ചു.  കൃഷിഭൂമിയുടെ തയ്യാറാക്കലിന്  എസ്‌കവേറ്ററുകള്‍ അഗ്രോ സര്‍വ്വീസ് സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

കൂണ്‍ കൃഷി ചെയ്യുന്നതിനായി സുഭിക്ഷ കേരള പദ്ധതി പ്രകാരം നിരവധി ചെറുപ്പക്കാര്‍ മുന്നോട്ടു വന്നതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ്‌ഹോര്‍ട്ടികള്‍ച്ചര്‍മിഷന് കൂണ്‍ കൃഷി യൂണിറ്റുകളുടെ സഹായത്തിനായി 56 ലക്ഷം രൂപ പദ്ധതി പ്രകാരം അനുവദിച്ചു.  ഭൗമസൂചികാ പദവി ലഭിച്ചിട്ടള്ള ഇടുക്കിയിലെ മറയൂര്‍ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പദ്ധതി പ്രകാരം 27 ലക്ഷംരൂപ അനുവദിച്ചു. കാന്തള്ളൂര്‍ പ്രദേശത്തെ കര്‍ഷകസംഘങ്ങളുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്.സ്റ്റേറ്റ്‌ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന 12 യൂണിറ്റുകള്‍ക്കായിരിക്കും ഈ ധനസഹായം ലഭിക്കുക.

കശുമാവിന്റെ അതിസാന്ദ്രതാകൃഷിയ്ക്കും (1000ഹെക്ടര്‍) സാധാരണകൃഷിയ്ക്കും (2000 ഹെക്ടര്‍)  കശുമാവ് വികസന കോര്‍പ്പറേഷന്‍ മുഖേന 4.80 കോടി രൂപ് ധനസഹായം നല്‍കും.  ഇതുകൂടാതെ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിനായി 2.46 കോടിരൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്.  കശുമാങ്ങയില്‍ നിന്നും ആപ്പിള്‍ജ്യൂസ്, സാന്ദ്രീകൃതശീതളപാനീയം (കാര്‍ബണേറ്റഡ് ഡ്രിങ്ക്) എന്നിവ നിര്‍മ്മിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പ്രസ്തുത പദ്ധതി.  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മുഖേനയാണ് ധനസഹായം നല്‍കുക.  പ്ലാന്റേഷന്‍ കോര്‍പ്പറേഷനു തന്നെ 2.2 കോടിയുടെ പാഷന്‍ ഫ്രൂട്ടിന്റെ ഒരു പദ്ധതി കൂടി അനുവദിച്ചിട്ടുണ്ട്.  പത്തനംതിട്ട, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ പാഷന്‍ഫ്രൂട്ട കൃഷിവ്യാപനത്തിനാണ് (50 ഹെക്ടര്‍) പദ്ധതി.  പാഷന്‍ഫ്രൂട്ടിന്റെ മൂല്യവര്‍ദ്ധിത യൂണിറ്റുകളുടെ നിര്‍മ്മാണത്തിനും പദ്ധതിയില്‍ തുകവകയിരുത്തിയിട്ടുണ്ട്.