നീലേശ്വരം തൈക്കടപ്പുറം ആശുപത്രി കെട്ടിടത്തിന് 1.30 കോടി അനുവദിച്ചു

post

കാസര്‍കോട് : തീരദേശ  ജനങ്ങളുടെ ആരോഗ്യ മേഖലയിലെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പദവി ലഭിച്ച തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിനായി 1.30 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇതില്‍ 25 ലക്ഷംനീലേശ്വരം നഗരസഭയുടെ വിഹിതമാണ്.
നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭകളുടെ വിവിധ വാര്‍ഡുകളിലായി മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന തീരദേശമേഖലയിലെ നൂറു കണക്കിന് ആളുകളാണ് ഈ പ്രദേശത്തെ ഏക ആശുപത്രിയായ തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്.  അതിനാല്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി  ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിക്കണമെന്ന് നീലേശ്വരം നഗരസഭ ആവശ്യപ്പെട്ടിരുന്നു.നീലേശ്വരം നഗരസഭയുടെ വിഹിതമായി 25 ലക്ഷം രൂപ നല്‍കുന്നതിനുള്ള സന്നദ്ധത നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അറിയിച്ചതോടെ 1.30 കോടി യുടെ ഭരണാനുമതി നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു ഉത്തരവ് നല്‍കുകയായിരുന്നു. 
 ഒരേ സമയം മൂന്ന് ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കുന്നതിനുള്ള മൂന്ന് ഒ.പി. കൗണ്ടറുകള്‍, പ്രത്യേക ഫാര്‍മസി കൗണ്ടര്‍, രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹനനും അറിയിച്ചു.