കുട്ടികള്‍ക്കായി പ്രത്യേക ഇടം തീര്‍ത്ത് ആറ് പോലീസ് സ്റ്റേഷനുകള്‍

post

പത്തനംതിട്ട : ജില്ലയിലെ ആറു പോലീസ് സ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. അടൂര്‍, ഏനാത്ത്, കൂടല്‍, പത്തനംതിട്ട, ആറന്മുള, റാന്നി പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ എസ്എച്ച്ഒമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷകര്‍ത്താക്കളുടെയും,  അധ്യാപകരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും ഒരുമിച്ചുള്ള പങ്കാളിത്തത്തോടെ ഓരോ കുട്ടിക്കു ചുറ്റും അദൃശ്യമായ സുരക്ഷാമതില്‍ തീര്‍ക്കുക എന്നത് ലക്ഷ്യമാക്കി കേരള പോലീസ് നടപ്പാക്കിവരുന്ന ക്യാപ് (ചില്‍ഡ്രന്‍ & പോലീസ് ) പദ്ധതിയുടെ ഭാഗമാണ് പുതിയ സംരംഭം.

          അടിയന്തിര സാഹചര്യങ്ങളില്‍പെട്ടുപോയ രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ സ്‌കൂളുകളില്‍നിന്നും സുരക്ഷിതമായി എത്തിക്കാന്‍,  യാത്രക്കിടെ കുട്ടിയെ കൈവിട്ടുപോയാല്‍ ഉടന്‍ സമീപിക്കാന്‍, കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തുടങ്ങി പലഘട്ടങ്ങളില്‍ ആളുകള്‍ക്ക് ആശ്രയ കേന്ദ്രമായി മാറുന്നതരത്തിലാണ് ശിശുസൗഹൃദ ഇടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. കുട്ടികള്‍  ഭാവിവാഗ്ദാനങ്ങളും, രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നവരും ആകയാല്‍ കൂടുതല്‍ കരുതലോടെയും അപകടങ്ങളില്‍പെടാതെയും അവരെ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ക്യാപ്. ഏറ്റവും മികച്ച വിദ്യാഭ്യാസവും സാങ്കേതികപരിജ്ഞാനവും അവര്‍ക്കു കിട്ടുന്നുണ്ട്, രാജ്യത്തിന്റെ ജനസംഖ്യയില്‍  മൂന്നിലൊന്നു വരുന്ന വിഭാഗമാണ് 14  വയലില്‍ത്താഴെ വരുന്നവര്‍.  ഏറ്റവും കൂടുതല്‍ അതിക്രമങ്ങളില്‍പെടുന്നവരും കുട്ടികളാണ്. കുറേയധികംപേര്‍ പലതരം സ്വഭാവ വൈകാരിക സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളില്‍പെടുകയും, വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നുമുണ്ട്. മദ്യം, മയക്കുമരുന്ന്, അനാരോഗ്യപരമായ ലൈംഗികസ്വഭാവങ്ങള്‍, ഇന്റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയ മേഖലകളിലേക്കും നയിക്കപ്പെടുന്നവരുമുണ്ട്. ചില കുട്ടികളെ പലതരത്തില്‍ ചൂഷണം ചെയ്യുന്ന സാഹചര്യവും കണക്കിലെടുത്ത് ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷ ലക്ഷ്യമാക്കിയും ക്യാപ് പ്രവര്‍ത്തിക്കുന്നു.

പോലീസും പൊതുജനങ്ങളും കുട്ടികളും തമ്മിലുള്ള കൂടിച്ചേരലിന് ഇടമൊരുക്കുകയാണ് ഈ ഇടങ്ങളെന്നു ജില്ലാപോലീസ് മേധാവി ചൂണ്ടിക്കാട്ടി. ആറു പോലീസ് സ്റ്റേഷനുകളിലും സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ശിശുസൗഹൃദ ഇടങ്ങള്‍ ഉദ്ഘാടനം ചെയ്തത്.  മിനിലൈബ്രറി, കുട്ടികളുമായി ഇടപഴകാനുള്ള സ്ഥലം, ശുചിമുറി, ഇരിപ്പിടങ്ങള്‍, ശുദ്ധജലം, മുലയൂട്ടാനുള്ള സൗകര്യം, പോലീസ് സ്റ്റേഷനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം, കളിക്കാനുള്ള സ്ഥലം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. പുറത്തെയും അകത്തേയും ചുവരുകള്‍ വിവിധയിനം ചിത്രങ്ങളാല്‍ അലംകൃതവും ആകര്‍ഷവുമാക്കിയിരിക്കുന്നു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയും, കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ സൂക്ഷ്മവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി ഉദ്ദേശ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളുടെ ഭാഗമായാണ് ഇപ്പോള്‍ ഈ ഇടങ്ങള്‍ രൂപകല്‍പന ചെയ്തത്. കുട്ടികള്‍ക്ക് ഏതുസമയത്തും സുരക്ഷയൊരുക്കാന്‍ ഇവിടം സുസജ്ജമായിരിക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ആറു പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ തുറന്നുകൊടുത്ത ശിശു സൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനം ഡിവൈഎസ്പിമാരുടെയും മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും എസ് പി സി കേഡറ്റുകളുടെയും മറ്റും സാന്നിധ്യത്തില്‍ അതത് എസ്എച്ച്ഒമാര്‍ നിര്‍വഹിച്ചു.

അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനു,  ഡി സി ആര്‍ ബി ഡി വൈ എസ് പി എ. സന്തോഷ്‌കുമാര്‍, സി ബ്രാഞ്ച് ഡി വൈ എസ് പി  ആര്‍. സുധാകരന്‍പിള്ള, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍. പ്രദീപ്കുമാര്‍, പത്തനംതിട്ട ഡി വൈ എസ് പി.കെ. സജീവ്, തിരുവല്ല ഡി വൈ എസ് പി.ടി. രാജപ്പന്‍ എന്നിവര്‍ വിവിധ സ്റ്റേഷനുകളില്‍ നടന്ന ലളിതമായ ചടങ്ങുകളില്‍ പങ്കെടുത്തു.

വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്പിസി പ്രൊജക്റ്റ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍നിന്നുള്ള കേഡറ്റുകളും, ഇന്‍സ്ട്രക്ടര്‍മാരായ അധ്യാപകരും മറ്റും ചടങ്ങില്‍ പങ്കാളികളായി.

ജില്ലയില്‍ കൂടുതല്‍ കന്റയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കപ്പെട്ടതും, മേഖലകളിലെ നിയന്ത്രണം നീട്ടിയതും, സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതുമെല്ലാം കണക്കിലെടുത്തു നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ തുടരുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നുണ്ട്. അടൂര്‍, മലയാലപ്പുഴ സ്റ്റേഷനുകളില്‍ ക്വാറന്റീന്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ കേസുകളെടുത്തു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു 10 കേസുകളിലായി 12 പേരെ അറസ്റ്റ് ചെയ്യുകയും, മാസ്‌ക് ധരിക്കാത്തതിന് 84 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.