മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിര്‍ത്താനായി : മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡെത്ത് പെര്‍ മില്യണ്‍ അഥവാ പത്തു ലക്ഷത്തിലെത്ര പേര്‍ മരിച്ചു എന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോല്‍. രോഗം പടര്‍ന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെര്‍ മില്യണുമായി താരതമ്യപ്പെടുത്തിയാല്‍ ഇക്കാര്യം വ്യക്തമാകും.

യുഎഇയിലെ ഡെത്ത് പെര്‍ മില്യണ്‍ 34 ആണ്. ആ തോതിലായിരുന്നു കേരളത്തില്‍ മരണങ്ങള്‍ നടന്നതെങ്കില്‍ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിനു സമാനമായി 93 ആയിരുന്നു ഇവിടത്തെ ഡെത്ത് പെര്‍ മില്യണ്‍ എങ്കില്‍ കേരളത്തിലെ മരണസംഖ്യ മൂവായിരത്തിലധികമാകും. അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കില്‍ 14,141 പേര്‍ കേരളത്തില്‍ രോഗത്തിനു ഇരയായി മരണമടഞ്ഞേനെ. സ്വീഡനുമായി താരതമ്യപ്പെടുത്തിയാല്‍ അത് 18,426 ആകും.

നമ്മുടെ സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റേയും ജാഗ്രതയുടേയും ഫലമായി കേരളത്തിലെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ കൂടാതെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഒന്നിലും താഴെയാണ് ഇവിടത്തെ മരണ സംഖ്യ.

മേല്‍പറഞ്ഞ രാജ്യങ്ങളിലേക്കാളൊക്കെ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം. ഇന്ത്യയുടെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയില്‍ അധികമാണ് കേരളത്തിന്റേത്. ഇറ്റലിയിലെ ജനസാന്ദ്രതയുടെ ഏതാണ്ട് നാലിരട്ടിയാണ് നമ്മുടെ ജനസാന്ദ്രത. അതുകൊണ്ടുതന്നെ വളരെവേഗം രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പ്രദേശമാണ് നമ്മുടേത്. അങ്ങനെ ഉണ്ടായാല്‍ മരണനിരക്ക് തീര്‍ച്ചയായും വര്‍ധിക്കും. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും മറ്റു രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും ഈ രോഗം മാരകമായിത്തീരുമെന്ന് നാം മറക്കരുത്.

നമ്മുടെ കരുതലിലും പ്രതിരോധത്തിലും വീഴ്ചകള്‍ ഉണ്ടായാല്‍ ഏതു നിമിഷവും വലിയ ദുരന്തമായി മാറും. ഒരു കാരണവശാലും ഒരു തെറ്റായ അറിവിന്റേയും പുറത്ത് നമ്മള്‍ വീഴ്ച വരുത്തരുത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്നേ തീരൂ.

കോവിഡ് 19 പ്രതിരോധരംഗത്ത് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. എത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചാലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ക്വാറന്റൈന്‍ കേന്ദ്രം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

സമ്പര്‍ക്കം വഴിയുളള രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററും പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകള്‍ ഇന്നലെ മുതല്‍ ശിശുസൗഹൃദമായി. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രഖ്യാപിച്ച 'ചിരി' എന്ന പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചു.

തിങ്കളാഴ്ച കര്‍ക്കിടക വാവാണ്. ബലിതര്‍പ്പണത്തിന്റെ ദിവസമാണത്. ലക്ഷകണക്കിനു വിശ്വാസികള്‍ വാവുദിവസം ബലിതര്‍പ്പണം നടത്താറുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തില്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. രോഗവ്യാപനമുണ്ടാകുന്ന കൂടിച്ചേരലുകള്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ എല്ലാ തലങ്ങളിലും ശ്രദ്ധയുണ്ടാകണം. ചില പ്രധാന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേരാറുണ്ട്. ഈ രോഗവ്യാപനഘട്ടത്തില്‍ അത് വലിയ തോതില്‍ പ്രയാസമുണ്ടാക്കുമെന്ന് എല്ലാവരും മനസ്സിലാക്കണം.

കോവിഡ് രോഗം രൂക്ഷമായി ബാധിച്ചശേഷം സുഖംപ്രാപിച്ചവരില്‍ പലര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.