പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി നേടിയവര്‍ ആശുപത്രി വിട്ടു

post

മലപ്പുറം : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി  വീട്ടിലേക്ക് മടങ്ങി. വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് ഷിഹാബ്(36), താനാളൂര്‍ സ്വദേശി അബ്ദുല്‍ കരീം(55) എന്നിവരാണ് ആശുപത്രി വിട്ടത്. കോവിഡ് മുക്തരായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറുമാണ് ഇവര്‍ക്ക് പ്ലാസ്മ നല്‍കിയത്.  

  സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മുഹമ്മദ് ഷിഹാബ് ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. 22ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പള്‍മിനറി ട്യൂബര്‍കുലോസിസ്, കടുത്ത ന്യുമോണിയ, വാതം,  അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ അവസ്ഥകള്‍ കണ്ടെത്തിയതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി.

  മുംബെയില്‍ നിന്ന് മെയ് 23നാണ് അബ്ദുല്‍ കരീം നാട്ടിലെത്തിയത്. 31ന് രോഗം സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ രോഗാവസ്ഥകള്‍ ഉണ്ടായിരുന്ന അബ്ദുല്‍ കരീം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുവാദത്തോടെ ഇരുവരെയും  സ്റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റി.

 രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതിന്റെ സന്തോഷത്തിലാണ് പ്ലാസ്മ ദാതാക്കളായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറും. ഏപ്രില്‍ പത്തിനാണ് കോഴിച്ചെന സ്വദേശിയായ മുഹമ്മദാലിക്ക് കോവിഡ് ബാധിച്ചത്. 18ന് വീട്ടിലേക്ക് മടങ്ങി. തൂവക്കാട് സ്വദേശിയായ അബ്ദുല്‍ ഫുഖാറിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 25ന് കോവിഡ് ഭേദമായി ആശുപത്രി വിട്ടു.

മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം.പി ശശി, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു എന്നിവര്‍ രോഗമുക്തരായവരെ  യാത്രയയക്കാന്‍ എത്തിയിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക്

പ്ലാസ്മ നല്‍കാനെത്തിയത് 22 കോവിഡ് വിമുക്തര്‍

 കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക്  പ്രവര്‍ത്തിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ (ജൂലൈ 17) പ്ലാസ്മ നല്‍കാന്‍ എത്തിയത് 22 കോവിഡ് വിമുക്തര്‍. ഇതുവരെ അന്‍പതിലധികം  രോഗവിമുക്തരാണ് പ്ലാസ്മ നല്‍കിയത്. ഇനിയും ഇരുനൂറോളം  പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയിരുന്നു.

 കോവിഡ് 19 പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം.  കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.