കോവിഡ് ചികിത്സ: ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങി

post

ആദ്യ ദിനം പ്ലാസ്മ നല്‍കാനെത്തിയത് രോഗമുക്തരായ ഏഴ് പേര്‍

വയനാട് : കോവിഡ് ചികിത്സാ രംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ തുടക്കമായി. ജില്ലയില്‍ നിന്ന് ആദ്യമായി കോവിഡ് രോഗ വിമുക്തനായ വ്യക്തി അടക്കം ഏഴ് പേര്‍ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി. ഇവരെ പൂച്ചെണ്ട് നല്‍കി് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചു.

ഏപ്രില്‍ എട്ടിന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട തൊണ്ടര്‍നാട് സ്വദേശി ആലിക്കുട്ടി (51), കമ്പളക്കാട് സ്വദേശി റസാക്ക് (56), ഏപ്രില്‍ 25 ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട മൂപ്പൈനാട് സ്വദേശി അന്‍ഷാദ് (29), പള്ളിക്കുന്ന് സ്വദേശികളായ ഷാജു (52), ലീലാമ്മ (49), സനില്‍ (27), മെയ് 21 ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട മാനന്തവാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ മെര്‍വിന്‍ (44) എന്നിവരാണ് സ്വയം സന്നദ്ധരായി കോവിഡ് രോഗ പ്രതിരോധത്തിന്റെ മുന്നണി പോരാളികളാകാന്‍ എത്തിയത്.

കോവിഡില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയവരുടെ രക്തത്തില്‍ രോഗത്തിനെതിരായആന്റിബോഡി ഘടകങ്ങള്‍ ഉണ്ടാകും. പ്ലാസ്മയിലാണ് ഉണ്ടാകുക. രോഗമുക്തനായ ആളുടെ രക്തത്തിലെ പ്ലാസ്മ ഫെറസിസ് മെഷീനിലൂടെ കടത്തിവിട്ട് രക്ത കോശങ്ങളെ പ്ലാസ്മയില്‍ നിന്ന് വേര്‍തിരിക്കും. ഇവ ശീതീകരിച്ചു സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി.രോഗമുക്തരായ വ്യക്തികളില്‍ നിന്ന് മാത്രമേ ആന്റി ബോഡി ലഭ്യമാവുകയുള്ളു.

കോവിഡ് പൂര്‍ണമായി ഭേദമായവരില്‍ നിന്ന് 28 ദിവസത്തിനും നാല് മാസത്തിനും ഇടയിലാണ് രക്തം ശേഖരിക്കുന്നത്. ഇവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പ്ലാസ്മ നിലവില്‍ കോവിഡ് പോസറ്റീവ് ആയവര്‍ക്ക് നല്‍കും. കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ ആദ്യമായാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിന് മുമ്പ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പ്ലാസ്മ ശേഖരിക്കാനായി ജില്ലാ ആസ്പത്രിയില്‍ നടത്തിയ രക്തദാന ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. ജില്ലാ കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂനമര്‍ജ, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിജ ജോയി, ആര്‍.എം.ഒഡോ. സി സക്കീര്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് ഡോ. കെ.വി രാജന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

രോഗമുക്തന്റെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചു രോഗബാധിതര്‍ക്ക് നല്‍കിയാല്‍ കോവിഡിനെ കീഴടക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക വ്യക്തമാക്കി. മറ്റു ചികിത്സകളെക്കാള്‍ കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി കോവിഡ് രോഗത്തിന് ഗുണകരമായ നേട്ടമുണ്ടാക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.

രക്തദാനത്തിന് തയ്യാറായി വന്ന മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കോവിഡ് ബാധിതരായി ആശുപത്രിയില്‍ എത്തിയവരെ വിരുന്നുകാരെ പോലെയാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.