സധൈര്യം മുന്നോട്ട് 'പൊതു ഇടം എന്റേതും': രാത്രിനടത്തം 29 ന്

post

തിരുവനന്തപുരം: വനിതാ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. 'പൊതു ഇടം എന്റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുമായാണ് പരിപാടി.  രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന അവസ്ഥയുണ്ട്. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍തന്നെ പോലീസിന് കൊടുക്കുകയും കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കും.

2016 മുതലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പില്‍ നിര്‍ഭയ സെല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളില്‍ നിര്‍ഭയദിനം ആചരിച്ചുവരുന്നത്. നൈറ്റ് വാക്കിനായി ഓരോ കേന്ദ്രങ്ങളിലും 25 വോളന്റിയര്‍മാരെ തയാറാക്കിയിട്ടുണ്ട്. ഈ പരിപാടിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ചെയര്‍മാനായും ബന്ധപ്പെട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍/ ജനപ്രതിനിധി രക്ഷാധികാരിയായും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ജനമൈത്രി പോലീസ്, റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടും. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടോ ആണ് നൈറ്റ് വാക്കില്‍ പങ്കെടുക്കുന്നത്. വനിതകള്‍ക്ക് കൈയെത്തും ദൂരത്ത് സഹായം കിട്ടും എന്ന് ഉറപ്പുവരുത്താന്‍ 200 മീറ്റര്‍ അകലത്തില്‍ വോളന്റിയര്‍മാരെ വിന്യസിക്കും.

ഓരോ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 വോളന്റിയര്‍മാരുടെ പട്ടികയാണ് തയാറാക്കുന്നത്. വകുപ്പിലെ വനിതാ ജീവനക്കാരും വിവിധ വനിതാ സംഘടന പ്രതിനിധികളും ഉള്‍പ്പെടുന്ന പട്ടികയില്‍ നിന്നും നൈറ്റ് വാക്കിന് തയ്യാറാകുന്ന 25 പേരെ പ്രത്യേകം സജ്ജമാക്കുന്നതാണ്. നൈറ്റ് വാക്ക് നടത്തുന്നതിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ജനമൈത്രി പോലീസിന്റെ സഹായത്തോടുകൂടി ക്രൈം സീന്‍ മാപ്പിംഗ് നടത്തും. ഈ സ്ഥലങ്ങളില്‍ ആവശ്യമായ സ്ട്രീറ്റ് ലൈറ്റും സാധ്യമായിടത്ത് സി.സി.ടി.വി. സംവിധാനവും ഉറപ്പുവരുത്തും. സംഘാംഗങ്ങള്‍ക്കെതിരെ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടികളെടുക്കും.

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചുടെ നേതൃത്വത്തില്‍ വനിത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഓരോ സംഘടനയ്ക്കും ഓരോ നോഡല്‍ ഓഫീസര്‍മാരുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനായി പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിച്ച് സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ അവരെ ബോധ്യപ്പെടുത്തും. ഡിസംബര്‍ 29ന് നടക്കുന്ന നൈറ്റ് വാക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വനിതാദിനമായ മാര്‍ച്ച് എട്ടുവരെ തുടരും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍.എസ്. ശ്രീലത, നിര്‍ഭയ സെല്‍ പ്രോഗ്രാം ഓഫീസര്‍മാരായ എ. സുലഭ, ജി.എന്‍. സ്മിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.