എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല

post

തിരുവനന്തപുരം:  എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കുറേയേറെ 'കോവിഡ് മരണം' റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19 പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഗൈഡ്‌ലൈന്‍സ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്റ് ക്ലാസിഫിക്കേഷന്‍ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.

ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്ന കേസുകള്‍ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഉദാഹരണത്തിന് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തില്‍ മരണമടയുകയോ ചെയ്താല്‍  കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല.

മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്പര്‍ക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, അനാവശ്യമായി പുറത്തിറങ്ങാതിരിക്കല്‍ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നടപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ.

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവയനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.