24 കോടിയുടെ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും നടത്തി മികവിന്റെ കേന്ദ്രമാകാന്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്

post

65 കോടിയുടെ 18 പദ്ധതികള്‍ ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തൃശൂര്‍ : ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 65 കോടി രൂപയുടെ 18 പദ്ധതികള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. കോവിഡ് രോഗപ്പകര്‍ച്ചയും മരണനിരക്കും കുറക്കുന്നതിനായി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പരിശ്രമമാണ് നടത്തുന്നത്. നാല് വര്‍ഷം കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുന്നതിനൊപ്പം പഠനവും ഗവേഷണവുമാണ് മെഡിക്കല്‍ കോളജിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

അര്‍ബുദരോഗ ചികിത്സയ്ക്കായി 13.725 കോടി രൂപ ചെലവില്‍ റേഡിയോ തെറാപ്പി വിഭാഗത്തില്‍ സ്ഥാപിച്ച ലീനിയര്‍ ആക്സിലറേറ്റര്‍ ഏറെ കാത്തിരുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ട്രൂബീം എന്ന ഈ അത്യാധുനിക യന്ത്രം ഉപയോഗിച്ച് സാധാരണ കോശങ്ങളെ ഒഴിവാക്കി അര്‍ബുദം ബാധിച്ച കോശങ്ങളിലേക്ക് മാത്രം റേഡിയേഷന്‍ നല്‍കാന്‍ കഴിയുന്നു. അതിനാല്‍ പാര്‍ശ്വഫലം കുറയും.

താങ്ങാവുന്ന ചെലവില്‍ വന്ധ്യതയ്ക്കുള്ള ഐ.വി.എഫ് ചികിത്സ നല്‍കാന്‍ കഴിയുന്ന ലാബ് സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. 1.43 കോടി ചെലവില്‍ നിര്‍മ്മിച്ച മറ്റേണിറ്റി അനക്‌സ് കെട്ടിത്തില്‍ വന്ധ്യത ക്ലിനിക്ക്, ഐ.വി.എഫ് ലാബ്, ഐ.സി.എസ്.ഐ എന്നിവയ്ക്ക് പുറമെ കൗമാര പ്രശ്‌ന പരിഹാര ക്ലിനിക്ക്, ആര്‍ത്തവ വിരാമ പ്രശ്‌ന പരിഹാര ക്ലിനിക്ക് എന്നിവയും ഉണ്ടാവും.

കോവിഡ്-19, നിപ്പ ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങള്‍ കണ്ടെത്തുന്നതിനായി ഒന്നര കോടി രൂപ ചെലവഴിച്ച് മൈക്രോ ബയോളജി വിഭാഗത്തില്‍ സ്ഥാപിച്ച വൈറോളജി ലാബാണ് ഉദ്ഘാടനം ചെയ്ത മറ്റൊരു പദ്ധതി. ഈ ലാബില്‍ പ്രതിദിനം 1,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയും. സ്വകാര്യ പങ്കാളിത്തത്തോടെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ ഐ.പി. ബെഡുകളിലേക്കും ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്ന 'പ്രാണ എയര്‍ ഫോര്‍ കെയര്‍' പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.

12.81 കോടി രൂപയുടെ പി.ജി. ക്വാര്‍ട്ടേഴ്‌സ്, 7.65 കോടി രൂപയുടെ ശിശുചികിത്സാവിഭാഗം, 6.75 കോടി രൂപ ചെലവഴിച്ച് ജലസ്രോതസ്സുകളുടെ നിര്‍മ്മാണം, ശുദ്ധീകരണ പ്ലാന്റ്, 3.6 കോടി രൂപ ചെലവില്‍ മള്‍ട്ടി യൂട്ടിലിറ്റി ഹബ്, 3.11 കോടി ചെലവില്‍ വയോജന പരിചരണ പരിശീലന ഗവേഷണ കേന്ദ്രം, 3.09 കോടി ചെലവില്‍ വിദ്യാര്‍ഥികള്‍ക്ക് മെന്‍സ് ഹോസ്റ്റല്‍, രണ്ടര കോടി ചെലവില്‍ പുതിയ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള ലബോറട്ടറി, 2.15 കോടി ചെലവില്‍ കൃത്രിമ അവയവ നിര്‍മ്മാണ പുനരധിവാസ കേന്ദ്രം, ഒരു കോടി രൂപ ചെലവില്‍ ലക്ചര്‍ തിയറ്റര്‍ കോംപ്ലക്‌സ് രണ്ടാംഘട്ടം, 74 ലക്ഷം രൂപ ചെലവില്‍ 11 ഹൈമാസ്റ്റ് വിളക്കുകള്‍, 50 ലക്ഷം രൂപ ചെലവില്‍ ഖരമാലിന്യ സംസ്‌കരണ കേന്ദ്രം, 75 ലക്ഷം രൂപ ചെലവില്‍ ഇ.പി.എ.ബി.എക്‌സ് സംവിധാനം, 35 ലക്ഷം രൂപ ചെലവില്‍ പുതിയ ലിഫ്റ്റ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

അഞ്ച് കോടി രൂപ ചെലവില്‍ പണിയുന്ന ലൈബ്രറി കോംപ്ലക്‌സ്, രണ്ട് കോടി ചെലവില്‍ പണിയുന്ന പാരാമെഡിക്കല്‍ എജുക്കേഷന്‍ കെട്ടിടം, ഒരു കോടിയുടെ സോളാര്‍ വൈദ്യുത പദ്ധതി, ഒരു കോടിയുടെ സ്‌കില്‍ സെന്റര്‍, മൂന്ന് കോടിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം, നാല് കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണം, രണ്ട് കോടിയുടെ ഡ്രഗ് സ്റ്റോര്‍ രണ്ടാം ഘട്ടം, മൂന്ന് കോടിയുടെ പേ വാര്‍ഡ് രണ്ടാം ലട്ടം, രണ്ടര കോടിയുടെ കീമോ തെറാപ്പി ഡേ കെയര്‍ സെന്റര്‍, 70 ലക്ഷത്തിന്റെ സുരക്ഷാ ക്യാമറാ വിന്യാസം, 50 ലക്ഷത്തിന്റെ തെരുവുവിളക്കുകള്‍ എന്നീ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മെഡിക്കല്‍ കോളജില്‍ 285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനും 277.77 കോടിയുടെ മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഓങ്കോളജി, ഇ.എന്‍.ടി, കാത്‌ലാബ്, ഹൃദയശസ്ത്രക്രിയ, നവജാത ശിശു വിഭാഗങ്ങളിലും സ്റ്റാഫ് നഴ്‌സുകളുടെയും 133 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, അനില്‍ അക്കര എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിജുകൃഷ്ണ എന്നിവര്‍ സംസാരിച്ചു.