കോന്നിയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും

post

 പത്തനംതിട്ട : സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് കോന്നിയില്‍ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

      ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്.

      കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തില്‍ നെടുംപാറയില്‍ ഗവ.മെഡിക്കല്‍ കോളേജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മ്മിക്കുന്നത്. ചീഫ് ഗവ.അനലിസ്റ്റായിരിക്കും ലാബിന്റെ മേലധികാരി.

      3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിര്‍മ്മിക്കുന്ന 16000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം 2019 നവംബറിലാണ് ആരംഭിച്ചത്. 60000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. താഴെ നിലയില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡയനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് നിര്‍മ്മിക്കുന്നത്.

       മെഡിക്കല്‍ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാന്‍ പോകുന്നത്. ഇന്‍സ്ട്രമെന്റേഷന്‍, കെമിക്കല്‍ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന അലോപ്പതി, ആയുര്‍വേദ മരുന്നുകളും, കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കപ്പെടുക.

        ലാബ് ആരംഭിക്കുന്നതോടെ നൂറോളം ജീവനക്കാര്‍ ഇവിടെ ജോലിക്കായി എത്തും. ലബോറട്ടറികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡില്‍ നിന്നും കോന്നി ലാബിനും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പ്രവര്‍ത്തനം ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസ് നടത്തണമെന്ന് യോഗം തീരുമാനിച്ചു. ലബോറട്ടറിയുടെ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി വര്‍ക്ക് ടെന്‍ഡര്‍ ചെയ്യാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.

     പുതിയ തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഗവണ്‍മെന്റില്‍ സമര്‍പ്പിക്കാനും അഡീഷണല്‍ ഫണ്ടിനുള്ള പ്രൊപ്പോസല്‍ നല്കാനും ഡ്രഗ്സ് കണ്‍ട്രോളറെ ചുമതലപ്പെടുത്തി.  ഇലക്ട്രിക്കല്‍ ജോലികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടി നടത്താന്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തെയും ചുമതലപ്പെടുത്തി.

         സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥ സമിതിയേയും യോഗം ചുമതലപ്പെടുത്തിയതായി എം.എല്‍.എ പറഞ്ഞു. ഡ്രഗ് കണ്‍ടോളര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അനലിസ്റ്റ്, പൊതുമരാമത്ത് കെട്ടിടവിഭാഗത്തിലെയും ഇലക്ട്രിക്കല്‍ വിഭാഗത്തിലെയും എ.ഇമാര്‍, കോണ്‍ട്രാക്ടറുടെ പ്രതിനിധി എന്നിവരുള്‍പ്പെടുന്ന കമ്മറ്റി രണ്ടാഴ്ച്ചയിലൊരിക്കല്‍ നിര്‍മ്മാണപുരോഗതി വിലയിരുത്തും. കൂടാതെ എം.എല്‍.എയും ഡ്രഗ് കണ്‍ട്രോളറും മാസം തോറും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.

        കേരളത്തിനുതന്നെ അഭിമാനമാകാന്‍ പോകുന്ന ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് സമുച്ചയമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്ന് എം.എല്‍.എ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാനാവശ്യമായ കൂട്ടായ പ്രവര്‍ത്തനമാണ് നടന്നു വരുന്നതെന്നും എം.എല്‍.എ പറഞ്ഞു. എം.എല്‍.എയോടൊപ്പം ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ.ജോണ്‍, ഗവ. അനലിസ്റ്റ് റ്റി.എസ്.കൃഷ്ണകുമാര്‍ ,പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ.ഹരീഷ് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.യു. അന്‍ജു, കോണ്‍ട്രാക്ടര്‍ സപ്രു.കെ.ജേക്കബ് പങ്കെടുത്തു.