പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്

post

68.19 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം

കൊല്ലം : ജില്ലയുടെ മലയോര മേഖലയ്ക്ക് ആശ്വാസമേകി പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്. ആധുനിക ചികിത്സ സംവിധാനങ്ങളോടുകൂടിയ പുതിയ  കെട്ടിടം ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയില്‍ 10 നിലകളിലായി പൂര്‍ത്തിയാകുന്ന കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 68.19 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്.

ഫിസിയോളജി, ഓഡിയോളജി, മൈക്രോബയോളജി തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന്‍ തീയറ്ററുകളും പുതിയ  കെട്ടിടത്തിലുണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും,  എക്സ് റേ, എം ആര്‍ ഐ, സി ടി സ്‌കാന്‍, ദന്തല്‍ എക്സ്-റേ, ബ്ലഡ് ബാങ്ക്,  ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആറ് ലിഫ്റ്റുകള്‍, ശുചീകരണ സംവിധാനം,  മാലിന്യ സംസ്‌കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിനാണ് നിര്‍വഹണ ചുമതല.

ജില്ലാ ക്യാന്‍സര്‍ കെയര്‍ സെന്റര്‍,  അമ്മയ്ക്കും കുഞ്ഞിനുമുള്ള ആശുപത്രി എന്നിവയും പുനലൂര്‍ താലൂക്ക് ആശുപത്രിക്കാണ് അനുവദിച്ചിട്ടുള്ളത്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ഷ പറഞ്ഞു.