രണ്ടാം ലോകകേരളസഭ : ജനുവരി ഒന്നു മുതല്‍ മൂന്നു വരെ

post

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതല്‍ മൂന്നു വരെ നടക്കും. ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നാം സമ്മേളനത്തില്‍ ഇന്ത്യയുള്‍പ്പെടെ 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരായ മലയാളികളെ പ്രത്യേക ക്ഷണിതാക്കളായി നിശ്ചയിച്ചിട്ടുണ്ട്.


ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. രണ്ടിന് രാവിലെ 9.30ന് രണ്ടാം ലോക കേരള സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. നവകേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ച് ഇത്തവണത്തെ ലോക കേരള സഭ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.


ലോകകേരള സഭ ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബില്‍ ജനുവരി രണ്ടിന് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഒന്നാമത്തെ സമ്മേളനത്തില്‍ 60 ലധികം നിര്‍ദ്ദേശങ്ങള്‍ ഏഴു സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവ ക്രോഡീകരിച്ച് പത്തെണ്ണം തിരഞ്ഞെടുക്കുകയും ഇതില്‍ എട്ടെണ്ണം നടപ്പാക്കുകയും ചെയ്തു. പ്രവാസി പെന്‍ഷന്‍ ഡിവിഡന്റ് ഫണ്ട്, നിക്ഷേപസമാഹരണത്തിനുള്ള കമ്പനി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കി.

രണ്ടാം സമ്മേളനത്തിനോടനുബന്ധിച്ച് സാംസ്‌കാരികോത്‌സവം, മാധ്യമ സെമിനാര്‍, പ്രവാസി ചലച്ചിത്രോത്‌സവം, വസന്തോത്‌സവം, സെമിനാറുകള്‍, പ്രവാസി സാഹിത്യ സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം. പിമാര്‍. എം. എല്‍. എമാര്‍ ഉള്‍പ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.