മഴ കുറയും, ജാഗ്രത തുടരണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരണം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിലെ ഓഗസ്റ്റ് മാസത്തില്‍ നമുക്ക് സാധാരണ കിട്ടുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്. കഴിഞ്ഞ 10 ദിവസം, അതായത് 2020 ആഗസ്റ്റ് ഒന്നു മുതല്‍ 10 വരെ നമുക്ക് കിട്ടിയത് 476 മില്ലിമീറ്റര്‍ മഴയാണ്. അതായത് ഈ മാസമാകെ കിട്ടേണ്ട മഴയില്‍ കൂടുതല്‍ 10 ദിവസം കൊണ്ട് നമുക്ക് കിട്ടി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ആഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്.

ജലസേചന, വൈദ്യുതി വകുപ്പുകളുടെ ചില ചെറിയ അണക്കെട്ടുകള്‍ നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അലേര്‍ട്ട് ലെവലിന് താഴെ എത്തിയാല്‍ അത് അവസാനിപ്പിക്കും. അത് വരെ അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം.

മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളില്‍നിന്ന് വേഗത്തില്‍ തന്നെ കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ കണക്ക് പ്രകാരം അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികളിലാണ് വാണിംഗ് നിരപ്പില്‍ ജലനിരപ്പ് നില്‍ക്കുന്നത്. ഇവിടങ്ങളിലും ജലനിരപ്പ് താഴുന്ന പ്രവണതയാണ് തിങ്കളാഴ്ച പകല്‍ കാണിക്കുന്നത്. പൊതുവില്‍ സംസ്ഥാനത്ത് അപകടാവസ്ഥ കുറഞ്ഞു വരുന്ന ആശ്വാസമാണ് ഉള്ളത്. എങ്കിലും കുറച്ച് ദിവസം കൂടി ജാഗ്രത തുടരാന്‍ തന്നെയാണ് നിര്‍ദേശമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.