മാലിന്യ സംസ്‌ക്കരണം; മാതൃകയായി കോട്ടയം മെഡിക്കല്‍ കോളേജ്

post

കോട്ടയം: ഹരിതകേരളം മിഷന്റെ ഭാഗമായി ജൈവ - അജൈവ മാലിന്യ സംസ്‌കരണത്തില്‍ പുതു മാതൃക സൃഷ്ടിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപുലമായ സംവിധാനമാണ് ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. 

വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള പച്ച നിറത്തിലുള്ള കവറുകളിലാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ദിനം പ്രതി ഇത്തരം 450ലധികം കവറുകളുണ്ടാകും. ഇവയിലെ മാലിന്യങ്ങള്‍ തരം തിരിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനായി 15 ലക്ഷം രൂപ ചിലവിട്ട് സംസ്‌കരണ പ്ലാന്റ് ഒരുക്കി. സംസ്‌കരിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. 

17 കുടുംബശ്രീ പ്രവര്‍ത്തകരാണ് അജൈവ മാലിന്യസംസ്‌ക്കരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. പ്ലാസ്റ്റിക് പൊടിക്കാനുള്ള ബെയ്ലിംഗ് യന്ത്രം സ്ഥാപിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ആശുപത്രി വികസന സമിതിയാണ് ചിലവ് വഹിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. 

പൊതിച്ചോര്‍ കെട്ടുന്ന വാഴയിലയും മറ്റു ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. നാലു  ചേംബറുകളുള്ള രണ്ട് യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നുള്ള വളം കാംപസിലെ ശലഭോദ്യാനത്തില്‍ ഉപയോഗിക്കും. പ്ലാസ്റ്റിക്ക് നിരോധനത്തോടനുബന്ധിച്ച് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹരിത  കര്‍മസേനയും പ്രവര്‍ത്തിക്കുന്നുണ്ട്.