രോഗവ്യാപനം വര്‍ധിക്കുന്ന മൂന്ന് ജില്ലകളില്‍ പോലീസ് നടപടി കര്‍ശനമാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐജി അശോക് യാദവ്, ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് അവിടത്തെ പൊലീസ് നടപടികള്‍ ഏകോപിപ്പിക്കും.

കോവിഡ് പ്രതിരോധമേഖലയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് നടത്തുന്ന കോണ്‍ടാക്ട് ട്രെയിസിങ് പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോണ്‍ടാക്ട് ട്രെയിസിങ്, കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചെയ്യാനും തീരുമാനമായി.

മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും. തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനം മുന്‍കൈയെടുത്തിട്ടുണ്ട്. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. ജനമൈത്രി പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. സ്വയരക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കും. തീരദേശമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാമൂഹികസാമ്പത്തിക സാംസ്‌കാരിക ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും.

കൊല്ലം റൂറലില്‍ വിജയകരമായി നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തൃശൂര്‍ സിറ്റിയില്‍ നിലവിലുള്ള മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ്് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്‍ക്കറ്റുകളിലും നടപ്പാക്കും. സംസ്ഥാനത്തിന് വെളിയില്‍ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൊല്ലം സിറ്റിയിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.