സുഭിക്ഷ കേരളം പദ്ധതി: ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ 5 പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും

post

കോഴിക്കോട്:  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരുടെ പച്ചക്കറികള്‍ക്ക്  വിപണി കണ്ടെത്താന്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ പുതുതായി 5 സ്റ്റാളുകള്‍ ഓണത്തിനു മുമ്പായി തുറക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ പച്ചക്കറി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കോര്‍പ്പറേഷനില്‍ ചേവരമ്പലവും, നരിക്കുനി, പേരാമ്പ്ര, വില്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തിലെ തണ്ണീര്‍പന്തല്‍ എന്നിവിടങ്ങളിലാണ് കൃഷി വകുപ്പ്  മന്ത്രി. അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഹോര്‍ട്ടികോര്‍പ്പ് പുതിയ സ്റ്റാളുകള്‍ തുറക്കുന്നത്.

നിലവില്‍ ഹോര്‍ട്ടികോര്‍പ്പിന് വേങ്ങേരി, കക്കോടി, അത്തോളി, എലത്തൂര്‍, കൊയിലാണ്ടി, തോടന്നൂര്‍, മൊകേരി എന്നിവിടങ്ങളിലാണ് സ്റ്റാളുകള്‍ ഉള്ളത്.  ഇതില്‍ കുന്നുമ്മല്‍ പഞ്ചായത്തില്‍ ആരംഭിച്ച മൊകേരി സ്റ്റാള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ തുടങ്ങിയതാണ്. ഇതോടെ ജില്ലയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 12 ആയെന്ന് ഹോര്‍ട്ടികോര്‍പ്പ് കോഴിക്കോട് റീജണല്‍ മാനേജര്‍ ഷാജി. ടി.ആര്‍ അറിയിച്ചു