എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

post

കോഴിക്കോട് : രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡില്‍ എഡിഎം റോഷ്‌നി നാരായണന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.  പൊലീസ്, എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകളാണ്  ഉണ്ടായിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ചടങ്ങ് നടത്തിയത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ശുചിത്വ പ്രവര്‍ത്തകരെയും   പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങില്‍ പങ്കെടുപ്പിച്ചു കോവിഡ് രോഗം  ഭേദമായ മൂന്നുപേരും പങ്കെടുത്തു.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെ ആദ്യമായാണ് പൊതുജനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍  എന്നിവര്‍ക്ക് പ്രവേശനമില്ലാതെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്.  പങ്കെടുത്ത മുഴുവന്‍ വ്യക്തികളേയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി.ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.