ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

263 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി

സമ്പര്‍ക്കത്തിലൂടെ 302 പേര്‍ക്ക് വൈറസ്ബാധ

രോഗബാധിതരായി ചികിത്സയില്‍ 2,409 പേര്‍

ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 5,576 പേര്‍ക്ക്

1,673 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം

ആകെ നിരീക്ഷണത്തിലുള്ളത് 38,702 പേര്‍

മലപ്പുറം : ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 19) 322 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 10 പേര്‍ക്ക് ഉറവിടമറിയാതെയും 292 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയില്‍ 263 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇത്രയും പേരെ രോഗമുക്തരായി പുതു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുവരെ 3,415 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴും ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

നിരീക്ഷണത്തിലുള്ളത് 38,702 പേര്‍

38,702 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,708 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 403 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 93, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 169, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 67, പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 127, പെരിന്തല്‍മണ്ണ ഇ.എം.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഒന്ന്, കീഴാറ്റൂര്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 78, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 210, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 518 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,795 പേര്‍ വീടുകളിലും 1,198 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

77,892 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 86,771 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 86,532 പേരുടെ ഫലം ലഭ്യമായതില്‍ 77,892 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,061 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.