വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനം: കേരളം ഡി.പി.ഐ.ഐ.ടി.യോട് വ്യക്തത തേടി

post

തിരുവനന്തപുരം: വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശചയിച്ചതിന്റെ വിശദാംശങ്ങൾ തേടി കേരളം ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിനെ സമീപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റാങ്കിങ് സെപ്റ്റംബർ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. ഡിപിഐഐടിയുടെ വെബ്സൈറ്റിലാണ് റാങ്ക് പ്രസിദ്ധീകരിച്ചത്. സ്‌കോറിങ്ങിനും റാങ്കിങ്ങിനും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെയും റാങ്ക് നിശ്ചയിച്ചതിൽ അവ്യക്തതയുണ്ടായ സാഹചര്യത്തിലാണ് കേരളം വിശദീകരണം തേടിയതെന്ന് കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ അറിയിച്ചു.

2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി 187 ദൗത്യങ്ങളായിരുന്നു ഓരോ സംസ്ഥാനവും ചെയ്യേണ്ടിയിരുന്നത്. ഇതി 157ഉം (85%) കേരളം പൂർത്തിയാക്കിയിരുന്നു. റാങ്ക് പ്രസിദ്ധീകരിച്ച ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ സംസ്ഥാനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച ഈ ശതമാനം ലഭ്യമല്ല. പൂർത്തീകരിച്ച റിഫോം ആക്ഷൻ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരിൽ നിന്നും പ്രതികരണങ്ങൾ ശേഖരിച്ച ശേഷമുള്ള സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് തീരുമാനിച്ചതെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ ഫീഡ്ബാക്ക് സ്‌കോർ സംബന്ധിച്ച വിവരങ്ങളും ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലില്ല.

 ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റിഫോംസ് ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് വെബ്‌സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ള ലക്ഷദ്വീപിന് 15ാം സ്ഥാനം നൽകിയിട്ടുണ്ട് (https://eodb.dipp.gov.in/StateReport?year=2019&state=19).  85 ശതമാനത്തിലധികം റിഫോം ആക്ഷൻ പോയിന്റുകൾ പൂർത്തിയാക്കിയിട്ടുപോലും റാങ്കിങ് സംബന്ധിച്ച മാനദണ്ഡങ്ങളോ ഫീഡ്ബാക്കോ ഇതുവരെ കേരളത്തിനര ലഭിച്ചിട്ടില്ല. 2018-19ൽ ബിസിനസ് റീഫോം ആക്ഷൻ പ്ലാനിനു വേണ്ടിയുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മാനദണ്ഡങ്ങൾ ഡിപിഐഐടി അവതരിപ്പിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ പലതിലും ഇപ്പോൾ റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ മാറ്റമുണ്ടായിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വേർതിരിച്ച് പ്രത്യേക റാങ്കിങ് നൽകിയത് ഇതിന് ഉദാഹരണമാണ്.

കഴിഞ്ഞ നാല് വർഷമായി ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിൽ ചിട്ടയായ പ്രവർത്തനം നടത്തി പടിപടിയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്ര സർക്കാർ നൽകുന്ന ലക്ഷ്യങ്ങളിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് കൂടാതെ കേരളത്തെ വ്യവസായ സൗഹൃദമാക്കാനും നിക്ഷേപങ്ങൾ ലഭിക്കത്തക്ക രീതിയിൽ ഒരു വ്യവസായ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കാനുമായി നൂതനവും സജീവുമായ നിരവധി നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കണക്ടിവിറ്റിയിലും ആശയ വിനിമയ സംവിധാനങ്ങളിലും നൈപുണ്യ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം ഏറെ നേട്ടങ്ങൾ കൈവരിക്കുകയും പുരോഗതി നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാനും ഇവിടേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള ഒരു പ്രധാന കാരണമായി ഇത് മാറിയിട്ടുമുണ്ട്. 2016 മുതൽ 52,137 ചെറുകിട സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ 40 ശതമാനവും ഇക്കഴിഞ്ഞ നാല് വർഷത്തിൽ ആരംഭിച്ചതാണ്. ഇതിലൂടെ  4500 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭ്യമാവുകയും ചെയ്തു.