കോവിഡിന്റെ കാലത്ത് ഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തിയേറി-ജില്ല കളക്ടര്‍

post

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തി കൂടിയതായി ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. രാഷ്ട്രപിതാവ് നല്‍കിയ ആശയമാണ് സ്വയം വൃത്തിയായിരിക്കുക, വീട് വൃത്തിയായിരിക്കുക, ചുറ്റുപാടുകള്‍ വൃത്തിയാക്കി സൂക്ഷിക്കുക എന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയം ഏറ്റെടുത്താണ് 'കരുതാം ആലപ്പുുഴയെ' എന്ന കാംപെയിന്‍ കൊണ്ടുവന്നതെന്ന് കളക്ടര്‍ പറഞ്ഞു. വരുന്ന ഒരാഴ്ചക്കാലം നമ്മുടെ വീട് വൃത്തിയാക്കുക, ചുറ്റുുപാടുകള്‍ വൃത്തിയാക്കുക, ജോലി ചെയ്യുന്ന ഓഫീസ്, ഫാക്ടറികള്‍ വൃത്തിയാക്കുക എന്നിവ ശ്രദ്ധയോടെ ചെയ്യണം. ഓഫീസുകളും ഫാക്ടറികളും അണുവിമുക്തമാക്കണം. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കാളികളാകണമെന്ന് കളക്ടര്‍ പറഞ്ഞു. രാവിലെ നടന്ന പുഷ്പാര്‍ച്ചനയിലും പരിപാടികളിലും അഡിഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, ഗാന്ധി സ്മൃതി മണ്ഡപ സമിതിയംഗം രാജു പള്ളിപ്പറമ്പില്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കല തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കരുതാം ആലപ്പുഴയെ കാംപെയിനിന്റെ ഭാഗമായി കളക്ടറേറ്റും പരിസരവും ശുചീകരിക്കുകയും അണുനശീകരണം ചെയ്യുകയും ചെയ്തു. ശുചീകരണ പരിപാടികളുടെ ഉദ്ഘാടവും സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ല കളക്ടര്‍ നിര്‍വഹിച്ചു.