സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം: 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി.   റഹ്മാന്‍ ബ്രദേഴ്സ് (ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍) സംവിധാനം ചെയ്ത ചിത്രത്തിന്റെ  നിര്‍മ്മാതാവ് സിജു വില്‍സനാണ് (നിര്‍മ്മാതാവിന് രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും, സംവിധായകര്‍ക്ക് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും വീതം ലഭിക്കും). മനോജ് കാന സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച കെഞ്ചിര ആണ് മികച്ച രണ്ടാമത്തെ ചിത്രം (നിര്‍മ്മാതാവിന് 1.5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും, സംവിധായകന് 1.5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും).  ജെല്ലിക്കട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍ (രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും). ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍  Ver.5.25, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം നേടി (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും). ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കനി കുസൃതി മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും). കുമ്പളങ്ങി നൈറ്റിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലും, വാസന്തിയിലെ പ്രകടനത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).

മികച്ച ബാലതാരങ്ങളായി (ആണ്‍) സുല്ല്,  കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് വാസുദേവ് സജീഷ് മാരാരും,  നാനി എന്ന ചിത്രത്തിലൂടെ കാതറിന്‍ ബിജിയും  (പെണ്‍) തിരഞ്ഞെടുക്കപ്പെട്ടു (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം വരി-ദ സെന്റന്‍സ് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ഷാഹുല്‍ അലിയാര്‍ക്കാണ് (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). ഇടം , കെഞ്ചിര എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിര്‍വഹിച്ച പ്രതാപ് പി.നായര്‍ക്കാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം(50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).  മികച്ച തിരക്കഥാകൃത്തായി വാസന്തിയുടെ രചയിതാവ്  റഹ്മാന്‍ ബ്രദേഴ്സ് (ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍) തിരഞ്ഞെടുക്കപ്പെട്ടു. (25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും വീതം) .മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) വിഭാഗത്തിലെ പുരസ്‌കാരം തൊട്ടപ്പന്റെ രചയിതാവ് പി.എസ്.റഫീഖിനാണ് (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം സത്യംപറഞ്ഞാ വിശ്വസിക്കുവോ? എന്ന ചിത്രത്തിലെ പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനം രചിച്ച സുജേഷ് ഹരിക്കാണ് (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). കുമ്പളങ്ങി നൈറ്റിസിലെ ഗാനങ്ങളിലൂടെ സുശിന്‍ ശ്യാം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). മികച്ച സംഗീത സംവിധായകനുള്ള (പശ്ചാത്തല സംഗീതം) പുരസ്‌കാരം വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രത്തിലൂടെ   അജ്മല്‍ ഹസ്ബുള്ളയും നേടി(50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). നജീം അര്‍ഷാദ്  കെട്ട്യോളാണെന്റെ മാലാഖയിലെ ആത്മാവിലെ വാനങ്ങളില്‍ എന്ന ഗാനത്തലൂടെ മികച്ച പിന്നണി ഗായകനായും മധുശ്രീ നാരായണ്‍ കോളാമ്പിയിലെ പറയാതരികെ വന്ന പ്രണയമേ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു(50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).

കിരണ്‍ ദാസ് ഇഷ്‌കിലൂടെ മികച്ച ചിത്രസംയോജകനായി തിരഞ്ഞെടുക്കപ്പെട്ടു (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). കുമ്പളങ്ങി നൈറ്റ്സ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍  Ver.5.25 എന്നീ ചിത്രങ്ങളിലൂടെ ജ്യോതിഷ് ശങ്കര്‍ മികച്ച കലാസംവിധായകനായി (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).

മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരത്തിന്  നാനി എന്ന ചിത്രത്തിലൂടെ ഹരികുമാര്‍ മാധവന്‍ നായരും  (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും) മികച്ച ശബ്ദമിശ്രണത്തിന് ജെല്ലിക്കെട്ടിലൂടെ  കണ്ണന്‍ ഗണപതിയും അര്‍ഹരായി(50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).

ഉണ്ട ,ഇഷ്‌ക്, എന്നീ ചിത്രങ്ങളിലൂടെ ശ്രീശങ്കര്‍ ഗോപിനാഥ് ,വിഷ്ണു ഗോവിന്ദ് എന്നിവര്‍ മികച്ച ശബ്ദരൂപകല്‍പ്പനയ്ക്കുള്ള പുരസ്‌കാരം നേടി. (25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും).

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റായി   ഇടം എന്ന ചിത്രത്തിലൂടെ ലിജു (Rang Rays Media Works) അര്‍ഹനായി(50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). ഹെലനിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ്മാനായും (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും) കെഞ്ചിരയിലൂടെ അശോകന്‍ ആലപ്പുഴ മികച്ച വസ്ത്രാലങ്കാരകനായും തിരഞ്ഞെടുക്കപ്പെട്ടു (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും) . മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്(ആണ്‍) വിഭാഗത്തില്‍ ലൂസിഫര്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലെ കഥാപാത്രങ്ങളായ ബോബി (വിവേക് ഒബ്റോയ്) അനന്തന്‍ (അര്‍ജുന്‍) എന്നിവര്‍ക്ക് ശബ്ദം നല്‍കിയ  വിനീത് രാധാകൃഷ്ണനും  വനിതാ വിഭാഗത്തില്‍  കമലയിലെ  കഥാപാത്രം കമലയ്ക്ക്് (റൂഹാനി ശര്‍മ്മ) ശബ്ദം നല്‍കിയ ശ്രുതി രാമചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. (50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും)

മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലൂടെ മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്‌കാരം ബൃന്ദയും പ്രസന്ന സുജിത്തും നേടി (25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും) . ജനപ്രീതിയും കലാമേന്‍മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡിന് ഫഹദ് ഫാസില്‍ നസ്രിയ നസിം ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ എന്നിവര്‍ നിര്‍മ്മിച്ച് മധു സി.നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് അര്‍ഹമായി (നിര്‍മ്മാതാക്കള്‍ക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം, സംവിധായകന് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും) . മികച്ച നവാഗത സംവിധായനുള്ള പുരസ്‌കാരം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍  Ver.5.25 ലൂടെ രതീഷ് പൊതുവാള്‍ നേടി (1,00,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ഷാജി മാത്യു നിര്‍മ്മിച്ച് സംവിദ് ആനന്ദ്  സംവിധാനം ചെയ്ത നാനി അര്‍ഹമായി (നിര്‍മ്മാതാവിന് മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും. സംവിധായകന് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും).

അഭിനയത്തിലെ പ്രത്യേക ജൂറി പരാമര്‍ശനത്തിന് മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളിയും ഹെലനിലെ പ്രകടനത്തിലൂടെ അന്ന ബെന്നും തൊട്ടപ്പനിലെ പ്രകടനത്തിലൂടെ പ്രിയംവദ കൃഷ്ണനും അര്‍ഹരായി (ശില്‍പവും പ്രശസ്തിപത്രവും). മരയ്ക്കാര്‍:അറബിക്കടലിന്റെ സിംഹത്തിലെ വിഷ്വല്‍ എഫക്ട്സിന് സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്  പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു(50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും). ശ്യാമരാഗത്തിലെ സംഗീത സംവിധാനത്തിന്  ഡോ.വി.ദക്ഷിണാമൂര്‍ത്തിക്കും  പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ചലച്ചിത്ര വിഭാഗത്തില്‍ മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയില്‍ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, വിപിന്‍ മോഹന്‍, എല്‍. ഭൂമിനാഥന്‍, എസ്. രാധാകൃഷ്ണന്‍, എന്‍. ലതിക, ജോമോള്‍, ബെന്യാമിന്‍ എന്നിവര്‍ അംഗങ്ങളും സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായിരുന്നു.

മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഡോ.പി.കെ.രാജശേഖരന്‍ രചിച്ച സിനിമാ സന്ദര്‍ഭങ്ങള്‍:സിനിമാശാലയും കേരളീയ പൊതുമണ്ഡലവും എന്ന ഗ്രന്ഥം തിരഞ്ഞെടുക്കപ്പെട്ടു (രചയിതാവിന് 30,000 രൂപയും ശില്പവും പ്രശസ്തി പത്രവും). മികച്ച ചലച്ചിത്ര ലേഖനമായി ബിപിന്‍ ചന്ദ്രന്‍ എഴുതിയ മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം എന്നിവ തിരഞ്ഞെടുക്കപ്പെട്ടു (രചയിതാവിന് 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും). ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ഡോ.എം.ആര്‍ രാജേഷിന്റെ സിനിമ: മുഖവും മുഖംമൂടിയും എന്ന ഗ്രന്ഥത്തിനാണ് (രചയിതാവിന് ശില്‍പവും പ്രശസ്തിപത്രവും). ചലച്ചിത്ര ലേഖനത്തിനുള്ള പ്രത്യേക ജൂറി  പരാമര്‍ശം ഡോ.സെബാസ്റ്റ്യന്‍ ജോസഫും സുധി സി.ജെയും ചേര്‍ന്ന് രചിച്ച ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങള്‍ക്കാണ് (രചയിതാവിന് ശില്‍പവും പ്രശസ്തിപത്രവും )

രചനാ വിഭാഗത്തില്‍ ഡോ. വി. രാജാകൃഷ്ണന്‍ ചെയര്‍മാനായ ജൂറിയില്‍ പി.ജി. സദാനന്ദന്‍, ടി. അനിതാകുമാരി എന്നിവര്‍ അംഗങ്ങളും സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായിരുന്നു.