ഗ്രാമങ്ങളേയും നഗരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി ആറ് പാലങ്ങള്‍

post

എറണാകുളം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത് ആറ് പാലങ്ങള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇവയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മഞ്ചേരിക്കുഴി പാലം

കുന്നത്തുനാട് , തൃക്കാക്കര എന്നീ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് കടമ്പ്രയാറിന് കുറുകെയാണ് മഞ്ചേരിക്കുഴി പാലം നിര്‍മ്മിക്കുന്നത്. ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവ സ്ഥിതി ചെയ്യുന്ന ഇടച്ചിറയിലേക്ക് പുതിയൊരു ഗതാഗത മാര്‍ഗം തുറക്കപ്പെടുകയും ഈ പ്രദേശത്തേക്കുള്ള ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുകയും ചെയ്യും. ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഭരണസിരാകേന്ദ്രമായ കാക്കനാട് ഭാഗത്തേക്കും കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും.

പാലത്തിന് 26 മീറ്ററിന്റെ എട്ട് സ്പാനുകളിലായി ആകെ 208 മീറ്റര്‍ നീളമുണ്ട്. 7.5 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയാണുള്ളത്. പാലത്തിന്റെ ഇടച്ചിറ ഭാഗത്ത് 220 മീറ്റര്‍ നീളത്തിലും ആലുവ ഭാഗത്ത് 90 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. സബ് സ്ട്രക്ച്ചര്‍, സൂപ്പര്‍ സ്ട്രക്ച്ചര്‍ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

കീഴ്മുറിക്കടവ് പാലം

പിറവം നിയോജകമണ്ഡലത്തിലെ രാമമംഗലം, മണീട് വില്ലേജുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയാറിന് കുറുകെയാണ് കീഴ്മുറിക്കടവ് പാലം നിര്‍മ്മിക്കുന്നത്. 96.50 മീറ്റര്‍ നീളവും 11.23 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. മണീട് ഭാഗത്ത് 180 മീറ്റര്‍ നീളത്തിലും കീഴ്മുറി ഭാഗത്ത് 215 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കേണ്ടത്.

നായരമ്പലം - നെടുങ്ങാട് പാലം

വൈപ്പിന്‍ നിയോജക മണ്ഡലത്തിലാണ് നായരമ്പലം - നെടുങ്ങാട് പാലത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. നിലവിലുള്ള വീതി കുറഞ്ഞതും അപകടാവസ്ഥയില്‍ ഉള്ളതുമായ പാലത്തിന്റെ പുനര്‍നിര്‍മാണം വേണമെന്ന ആവശ്യം പ്രദേശവാസികളില്‍ നിന്നും വര്‍ഷങ്ങളായി ഉയര്‍ന്നു വന്നിട്ടുള്ളതാണ്. പാലത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ നെടുങ്ങാടിനെയും വൈപ്പിന്‍ ദ്വീപിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ കായലോര മേഖലകളെയും തെക്കും വടക്കുമുള്ള പ്രദേശങ്ങളുമായും ബസ്സും മറ്റ് വലിയ വാഹനങ്ങളുടെ സൗകര്യങ്ങളോടു കൂടിയും ബന്ധപ്പെടുത്താന്‍ കഴിയും.

പാലത്തിന് രണ്ട് സ്പാനുകളിലായി 32.86 മീറ്റര്‍ നീളമുണ്ട്. 8.40 മീറ്ററാണ് വീതി. നെടുങ്ങാട് ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും നായരമ്പലം ഭാഗത്ത് 70 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തില്‍ ഇനി ടാറിംഗ് പ്രവൃത്തികള്‍ മാത്രമാണ് അവശേഷിക്കുന്നത്.

കോണ്‍വെന്റ് ബീച്ച് പാലം

കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ചെറായി ബീച്ചിനും മുനമ്പം ഹാര്‍ബറിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം ബീച്ചിലേക്ക് ഒരു പാലം എന്നത് തദ്ദേശവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്നു. പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കെ.ടി മാത്യു ആന്റ് കമ്പനിയാണ് പാലത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. വിദഗ്ധ പരിശോധനയില്‍ 200 മീറ്റര്‍ പാടം നികത്തി അപ്രോച്ച് റോഡ് ഉണ്ടാക്കുന്നത് ഫലത്തില്‍ ഗുണകരമല്ല എന്ന് കണ്ടെത്തിയതിനാല്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ പാലമായി പണിയുന്നതിന് ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി.

പാലത്തില്‍ 268.50 മീറ്റര്‍ നീളവും 7.05 മീറ്റര്‍ വീതിയില്‍ രണ്ട് നിര ഗതാഗതത്തിന് ഉതകുന്ന പാതയും, ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പൈലിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

തത്തപ്പിളളി - വള്ളുവള്ളി പാലം

പറവൂര്‍ നിയോജക മണ്ഡലത്തിലെ തത്തപ്പിളളി - വള്ളുവള്ളി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തത്തപ്പിളളിയേയും ദേശീയ പാത 66 കടന്നു പോകുന്ന വള്ളുവള്ളിയേയും ഗതാഗത സൗകര്യങ്ങളോടുകൂടി ബന്ധപ്പെടുത്താന്‍ കഴിയും.

പാലത്തിന് 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 11.05 മീറ്ററാണ് ആകെ വീതി. മൂന്ന് സ്പാനുകളിലായി 58.04 മീറ്റര്‍ നീളവുമുണ്ട്. പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

പാറപ്പുറം പാലം

ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂര്‍ പഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ഒക്കല്‍ പഞ്ചായത്തിനെയും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പാലമാണ് പാറപ്പുറം - വല്ലംകടവ് പാലം. 32.162 മീറ്ററുള്ള 9 സ്പാനുകളിലായി പാലത്തിന് 289.458 മീറ്റര്‍ നീളമുണ്ട്. 11.23 മീറ്ററാണ് പാലത്തിന്റെ വീതി. വല്ലം ഭാഗത്ത് 200 മീറ്ററും പാറപ്പുറം ഭാഗത്ത് 60 മീറ്ററും അപ്രോച്ച് റോഡ് നിര്‍മ്മിക്കണം. വല്ലം ഭാഗത്ത് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കാലടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും നെടുമ്പാശേരിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. ഈ പാലം കാലടി പാലത്തിന് ഒരു ബൈപാസ് കൂടിയാണ്.