ജില്ലയില്‍ 30 പച്ചത്തുരുത്തുകള്‍ക്ക് അംഗീകാരം: പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം നടത്തി

post

പാലക്കാട് : പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ 30 പച്ചത്തുരുത്തുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും അഭിനന്ദനപത്രവും കൈവരിച്ചത്. നഷ്ടപ്പെട്ടുപോയ പ്രകൃതി സമ്പത്തിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി  വിജയകരമാക്കിയത് തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനവും ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. മനുഷ്യന്  ആവശ്യമായ ശുദ്ധവായു, മണ്ണ്, ജലം എന്നിവ ലഭ്യമാക്കുന്നതിന് ചെടികളും മരങ്ങളും പക്ഷി മൃഗാദികളും മുഴുവന്‍ ജീവിവര്‍ഗങ്ങളെയും ഉള്‍പ്പെടുന്ന മുഴുവന്‍ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദമാക്കി. നാലു വര്‍ഷം മുന്‍പ് മാലിന്യകൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ ഇന്ന് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ആളുകള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളായി മാറിക്കഴിഞ്ഞതിന്റെ മികച്ച ഉദാഹരണങ്ങളാണ് മംഗലം പുഴയോരവും വടക്കാഞ്ചേരിയിലെ പുഴയോരങ്ങളുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഉദ്ഘാടനം നിര്‍വഹിച്ച ശേഷം എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്ത് സ്ഥാപിച്ച സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്തിനുള്ള ജില്ലാ ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജയ്ക്ക് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമോദന പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊടുമ്പ് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി എ.എസ് ബിന്ദുവിന് കൈമാറി. പച്ചത്തുരുത്ത് റിപ്പോര്‍ട്ട് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്‍ പ്രോജക്ട് കോഡിനേറ്റര്‍ സി.എസ് ലതിക അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍ നിതീഷിനു നല്‍കി പ്രകാശനം ചെയ്തു.

പരിപാടിയില്‍ കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജ അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ കല്യാണ്‍ കൃഷ്ണന്‍, പച്ചത്തുരുത്ത് സംഘാടക സമിതി കണ്‍വീനര്‍ എം അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ രാജന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ധനരാജന്‍, മലമ്പുഴ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആര്‍ രാധാകൃഷ്ണന്‍, കൊടുമ്പ് കൃഷി ഓഫീസര്‍ നന്ദകുമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ നന്ദകുമാര്‍, ഓവര്‍സിയര്‍ ഷാഫി ഖുറൈശി തുടങ്ങിയവര്‍ സംസാരിച്ചു.