ഭാഗ്യമിത്ര ഭാഗ്യക്കുറി പ്രകാശനം ചെയ്തു

post

*ഭാഗ്യക്കുറി വകുപ്പിന് പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും

തിരുവനന്തപുരം :  അഞ്ച് പേര്‍ക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനമായി നല്‍കുന്ന പുതിയ ഭാഗ്യമിത്ര ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ.പ്രശാന്ത് എം.എല്‍.എ ടിക്കറ്റ് ഏറ്റുവാങ്ങി. 100 രൂപ വിലയുള്ള ലോട്ടറി അടുത്ത മാസം ആറിന് നറുക്കെടുക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന വിധത്തിലാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒന്നാം സമ്മാനം ഒന്നിലധികം പേര്‍ക്ക് നല്‍കുന്ന വിപണിയിലുള്ള ഏക ടിക്കറ്റാണ് ഇത്.

ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് www.statelottery.kerala.gov.in, പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ ഭാഗ്യകേരളം പുതിയ സോഫ്റ്റ് വെയര്‍  LOTIS എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഭാഗ്യക്കുറി മേഖല പുറത്തുകടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ധനകാര്യ വര്‍ഷം ആദ്യ പകുതിയില്‍ അയ്യായിരം കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്നിടത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 1300 കോടിയായി കുറഞ്ഞു. ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്. ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയില്‍ മൂന്നായി കുറച്ചു. എന്നാല്‍ ഓരോ ഭാഗ്യക്കുറിക്കും അച്ചടിക്കുന്ന 90 ലക്ഷം ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി ലോട്ടറി ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും നറുക്കെടുപ്പ് നാലായി വര്‍ധിപ്പിക്കുന്നതും ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപ്പാക്കും. ഇതിനുപുറമെയാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറി കൂടി ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

പുതിയ വെബ്‌സൈറ്റിനൊപ്പം നിലവിലെ വെബ്‌സൈറ്റായ www.keralalotteries.com കുറച്ചുനാള്‍കൂടി പ്രവര്‍ത്തിക്കും. ഭാവിയില്‍ നറുക്കെടുപ്പ് ഫലം തല്‍സമയം ലഭ്യമാകുന്ന സംവിധാനം പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും.

ടിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് ഒറിജിനലാണോ എന്ന് തിരിച്ചറിയാനും നറുക്കെടുപ്പ് ഫലം അറിയുവാനും സാധിക്കുന്ന ഭാഗ്യകേരളം മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ആപ്പ്, സോഫ്റ്റ് വെയര്‍ എന്നിവ എന്‍ഐസിയും വെബ്‌സൈറ്റ് കെല്‍ട്രോണുമാണ് തയ്യാറാക്കിയത്.

ചടങ്ങില്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അമിത് മീണ, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ്, വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ എസ്.ജി.ശര്‍മ്മ, എം.ആര്‍.സുധ, പബ്ലിസിറ്റി ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, എന്‍ഐസി സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.