അനന്തവിലാസം കൊട്ടാരത്തില്‍ സാംസ്‌കാരിക സൗധം തുറന്നു

post

തിരുവനന്തപുരം : അനന്തവിലാസം കൊട്ടാരത്തില്‍ കേരള ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സാംസ്‌കാരിക സൗധം തുറന്നു. ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയും വില്പന കൗണ്ടറും, കേരള ചരിത്രവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഗ്യാലറി, ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചുമര്‍ ചിത്ര ഗ്യാലറിയും ചേര്‍ത്ത് ഒരു ചിത്രമാളികയും ഉള്‍പ്പെടുന്നതാണ് സാംസ്‌കാരിക സൗധം. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ സാംസ്‌കാരിക സൗധം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്തെ ചലനാത്മക വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പരമാവധി സാംസ്‌കാരിക സ്ഥാപനങ്ങളെ ഉള്‍ക്കോള്ളിച്ച് ആശ്വാസം നല്‍കാന്‍ സാധിച്ചു. കലാകാരന്‍മാര്‍ക്ക് വിപണനത്തിന് സൗകര്യം ഒരുക്കുന്നതിന് 20 റൂറല്‍ ആര്‍ട്ട് ഹബ്ബ് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

ബഹുമുഖമായ പരിപാടികള്‍ സാംസ്‌കാരിക രംഗത്ത് മാറ്റങ്ങളുണ്ടാക്കിയതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  കൊട്ടാരത്തില്‍ തുടങ്ങിയ സാംസ്‌കാരിക ഉന്നതസമിതി കാര്യാലായം, ടി.കെ രാമകൃഷ്ണന്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പുരാരേഖ വകുപ്പിന്റെ കേരളചരിത്ര ചിത്രീകരണ പദ്ധതിയുടെ ഭാമായി വാസ്തുവിദ്യാ ഗുരുകുലം കലാകാരന്മാര്‍ രചിച്ച ചിത്രങ്ങള്‍, സാംസ്‌കാരിക ഉന്നതസമിതി ബുള്ളറ്റിന്‍ എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു.

വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ടി.കെ.എ നായര്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ബുക്ക്മാര്‍ക്ക് സെക്രട്ടറി  എ. ഗോകുലേന്ദ്രന്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. റജികുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.