സമഗ്ര കുടിവെള്ള പദ്ധതി: 11.66 കോടി ചെലവില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

post


പാലക്കാട്: നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി,  എലപ്പുള്ളി പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ കുന്നങ്കാട്ടുപതിയില്‍ പൂര്‍ത്തിയായി. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പാലക്കാട് വാട്ടര്‍ സപ്ലൈ പ്രൊജക്റ്റ് ഡിവിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റൂര്‍ പുഴ കുന്നംകാട്ടുപതി റെഗുലേറ്റര്‍ ജലസ്രോതസാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

ഏകദേശം 1,65,724 പേര്‍ക്ക് 70 ലിറ്റര്‍ ശുദ്ധജലം ലഭ്യമാകുന്ന രീതിയില്‍ നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 11.66 കോടി ചെലവഴിച്ചാണ് ഒന്നാംഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജിന് അനുമതി ലഭിച്ചത്. കിണറിന്റെ നവീകരണം, റോ വാട്ടര്‍ പമ്പിങ് മെയിന്‍, ജലശുദ്ധീകരണശാല, അനുബന്ധ പമ്പ് സെറ്റുകള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായ നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളില്‍ ഉന്നതതല ജലസംഭരണികള്‍, അവയിലേക്കുള്ള പമ്പിങ് മെയിനുകള്‍ എന്നിവയുടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി 25.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്തില്‍ വിതരണ ശൃംഖലയുടെ പ്രധാന പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും 12 കോടിയുടെ ഭരണാനുമതി  ലഭിച്ചിട്ടുണ്ട്.

മീനാക്ഷിപുരത്ത് ആറു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, പമ്പിങ് മെയിന്‍, പമ്പ് സെറ്റുകള്‍ എന്നിവയുള്‍പ്പെടുന്ന മൂന്നാം ഘട്ടത്തിന് 98.50 കോടിയുടെ എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. നാലാം ഘട്ടത്തിന്റെ ഭാഗമായുള്ള എലപ്പുള്ളി പഞ്ചായത്തിലെ ഉന്നതതല ജലസംഭരണി വിതരണശൃംഖല എന്നിവയുള്‍പ്പെട്ട 10.8 കോടിയുടെ വിശദമായ എന്‍ജിനീയറിങ് റിപ്പോര്‍ട്ടും കിഫ്ബി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

സമഗ്ര കുടിവെള്ളപദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന  വരള്‍ച്ച പ്രദേശമായ ചിറ്റൂരില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റി.