തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ

post

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഡിസംബർ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 14 നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ 8 മണി മുതൽ ആരംഭിക്കും.

മാതൃകാപെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷൻ നവംബർ 12 ന് പുറപ്പെടുവിക്കും. അന്ന് തന്നെ വരണാധികാരികൾ എല്ലാ വാർഡിലെയും തിരഞ്ഞെടുപ്പ് നോട്ടീസ് (ഫാറം1) പ്രസിദ്ധീകരിക്കും.

മട്ടന്നൂർ നഗരസഭ ഒഴികെയുളള 1199 സ്ഥാപനങ്ങളിലെ 21865 വാർഡുകളിലാണ്  തിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകളിലും 14 ജില്ലാ പഞ്ചായത്തുകളിലെ 331  വാർഡുകളിലും  86  മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകളിലും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്.

കോവിഡ്-19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പൊതു തിരഞ്ഞെടുപ്പ്.  ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാ  പ്രവർത്തനങ്ങളിലും മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസർ, സാമൂഹ്യ അകലം എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സുഗമമായി നടത്തിപ്പിന് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് ചീഫ്, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവരുമായി കമ്മീഷൻ കൂടിയാലോചന നടത്തിയിരുന്നു.

പൊതുതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിന് തന്നെ  പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 1,29,25,766 പുരുഷന്മാരും 1,41,94,725 സ്ത്രീകളും 282 ട്രാൻസ് ജെണ്ടറുകളും ഉൾപ്പെട്ടിട്ടുണ്ട്. ആകെ 2,71,20,823 വോട്ടർമാരാണുള്ളത്.

അന്തിമപട്ടികയിൽ ഇല്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്ടോബർ 31 വരെ അവസരം നൽകിയിരുന്നു. അതനുസരിച്ചുള്ള സപ്ലിമെന്ററി പട്ടികകൾ നവംബർ 10 ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേയ്ക്കായി  ആകെ 34,744 .പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തുകൾക്ക് 29,321 എണ്ണവും, മുനിസിപ്പാലിറ്റികൾക്ക് 3422, കോർപ്പറേഷനുകൾക്ക് 2001 എണ്ണവുമാണ്.

എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും വരണാധികാരികളെയും ഉപവരണാധികാരികളെയും നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അവർക്കുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്ക് മാസ്‌ക്ക്, സാനിട്ടൈസർ, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് എന്നിവ കമ്മീഷൻ ലഭ്യമാക്കും.

കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ടാണ്. പോളിംഗിന് മൂന്ന് ദിവസം മുമ്പ് വരെ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാം. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാർക്ക് സാനിട്ടൈസറും  ബ്രേക്ക് ദി ചെയിൻ സൗകര്യവും ലഭ്യമാക്കും.

ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് നടപടിയുണ്ടാകും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ളവർക്ക് പകുതി തുക മാത്രം.

ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർത്ഥികൾക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിൽ 1,50,000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്നത്.