നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

post

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് നടത്തിയത്. 

ജില്ലാ പഞ്ചായത്തില്‍ 16 ഡിവിനിഷനുകളിലായി 79 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ 76 പേര്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും മൂന്ന് പേരുടെ പത്രിക തള്ളി പോവുകയും ചെയ്തു. റാന്നി ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് യോഗ്യത നേടിയത്. പുളിക്കീഴ്, മല്ലപ്പള്ളി, മലയാലപ്പുഴ ഡിവിഷനുകളിലാണ് ഏറ്റവും കുറവ് മത്സരാര്‍ഥികള്‍ ഉള്ളത്. മൂന്ന് പേരുടെ പത്രികളാണ് യോഗ്യത നേടിയത്.

 പുളിക്കീഴ് ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച മൂന്ന് സ്ഥാനാര്‍ഥികളും യോഗ്യത നേടി. മല്ലപ്പള്ളിയില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ യോഗ്യത നേടിയപ്പോള്‍ ഒരു പത്രിക തള്ളി പോയി. ആനിക്കാട് നാലു പേര്‍ യോഗ്യത നേടിയപ്പോള്‍  ഒരു പത്രിക തള്ളി പോയി. പ്രമാടത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍ യോഗ്യത നേടിയപ്പോള്‍ ഒരു പത്രിക സൂക്ഷമ പരിശോധനയില്‍ തള്ളി പോയി. 

അങ്ങാടിയില്‍ അഞ്ച് സ്ഥാനാര്‍ഥികളും റാന്നിയില്‍ എട്ട് സ്ഥാനാര്‍ഥികളും, ചിറ്റാറില്‍ നാല് സ്ഥാനാര്‍ഥികളും, മലയാലപ്പുഴയില്‍ മൂന്ന് സ്ഥാനാര്‍ഥികളും, കോന്നിയില്‍ ആറ് സ്ഥാര്‍ഥികളും, കൊടുമണ്ണില്‍ നാല് സ്ഥാനാര്‍ഥികളും, ഏനാത്ത് ഏഴ് സ്ഥാനാര്‍ഥികളും, പള്ളിക്കലില്‍ നാല് സ്ഥാനാര്‍ഥികളും, കുളനടയില്‍ അഞ്ച് സ്ഥാനാര്‍ഥികളും, ഇലന്തൂരില്‍ ആറ് സ്ഥാനാര്‍ഥികളും, കോഴഞ്ചേരിയില്‍ നാല് സ്ഥാനാര്‍ഥികളും, കോയിപ്രത്ത് അഞ്ച് സ്ഥാനാര്‍ഥികളുമാണ്  സൂക്ഷ്മ പരിശോധനയില്‍ യോഗ്യത നേടിയത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി തിങ്കളാഴ്ചയാണ്(നവംബര്‍ 23).ഡിസംബര്‍ എട്ടിനാണ് വോട്ടെടുപ്പ്.