കോവിഡ് പോസിറ്റീവുകാര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും

post

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കും. സ്‌പെഷ്യല്‍വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഇവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം വോട്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് തയ്യാറാക്കുന്നതിന് ആരോഗ്യ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.

രണ്ട് സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ രൂപീകരിച്ചാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനുള്ള സംവിധാനം ഒരുക്കുന്നത്. ആദ്യ ലിസ്റ്റ് നവംബര്‍ 29ന് കൈമാറും. രണ്ടാമത്തെ ലിസ്റ്റ് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 7ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി കൈമാറും. നവംബര്‍ 29ന് ശേഷമുള്ള ലിസ്റ്റില്‍ രോഗം സ്ഥിരീകരിക്കുന്നവരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ അതത് ദിവസം തന്നെ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറും. ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ (ഡി.എച്.ഒ.) സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക് മാത്രമേ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കൂ.

പോസ്റ്റല്‍ ബാലറ്റ് തിരഞ്ഞെടുത്തവര്‍ക്ക് തിരഞ്ഞെടുപ്പ് തിയതിക്ക് മുന്‍പ് നെഗറ്റീവ് ആയാലും നിരീക്ഷണം അവസാനിച്ചാലും നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവര്‍ക്ക് സാധാരണ വോട്ടിംഗ് സമയം അവസാനിച്ച ശേഷം അതത് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം. ഈ സമയം രോഗിയും പോളിംഗ് ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോവിഡ് സംബന്ധമായ കാര്യങ്ങള്‍ ക്രമീകരിക്കാനും രോഗ പ്രതിരോധ നടപടി സ്വീകരിക്കാനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ആരോഗ്യ വകുപ്പിന്റെ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്റെ വിതരണത്തിനും ശേഖരണത്തിനുമായി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറെയും അസിസ്റ്റന്റ് ഓഫീസറേയും നിയമിക്കും. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിക്കാനായി ആര്‍.ഒ./ എ.ആര്‍.ഒ. മാരുടെ ഓഫീസില്‍ പ്രത്യേകം സ്‌ട്രോങ്ങ് റൂം സജ്ജമാക്കും. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ളവര്‍ക്ക് സഹായത്തിനായി കളക്ടറേറ്റിലും അതാത് വരണാധികാരികളുടെ ഓഫീസിലും പ്രത്യേകം സഹായ കേന്ദ്രങ്ങളും സജ്ജീകരിക്കും. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണ്ണമ്മ, സബ് കളക്ടര്‍ എസ്. ഇല്ലാക്ക്യ, തിരഞ്ഞെടുപ്പ് സൂപ്രണ്ട് എസ്. അന്‍വര്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.