തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി

post

കാസര്‍ഗോഡ് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമൊപ്പം പോളിംഗ് ബൂത്തുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തിരുവനന്തപുരം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ്. കാസര്‍കോട് സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക.

പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധന നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്‌ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത് വോട്ടില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ളതിനാല്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഈ സ്‌കൂളിലെ ബൂത്തുകള്‍. 

തുടര്‍ന്ന് മംഗല്‍പ്പാടി ജി.എച്ച്.ഡബ്ല്യു.എല്‍.പി സ്‌കൂള്‍, ജി.എല്‍.പി.എസ് മുളിഞ്ച, ഗവ. ഹിന്ദുസ്ഥാനി യു.പി. സ്‌കൂള്‍ കുറിച്ചിപ്പള്ള തുടങ്ങിയ സ്‌കൂളുകളിലെ ബൂത്തുകളും സന്ദര്‍ശിച്ചു. ചില ബൂത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ് ഉള്‍പ്പെടെയുളള അപര്യാപത്തതകള്‍ പരിഹരിക്കാന്‍ സംഘം നിര്‍ദേശം നല്‍കി. കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വേണ്ട നിര്‍ദേശവും നല്‍കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകള്‍, പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്ത ബൂത്തുകളാണ് വള്‍നറബിള്‍ ബൂത്തുകള്‍.

ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളാണുള്ളത്. ഇതില്‍  78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളാണുള്ളത്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സി.സി.ടി.വി ക്യാമറകള്‍ സ്്ഥാപിക്കേണ്ടതും സംബന്ധിച്ച് കമീഷന്‍ തീരുമാനിക്കുക.