ന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം  എന്നീ  ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍  മിതമായ മഴയ്ക്ക്  സാധ്യതയുണ്ടെന്നും അതിതീവ്ര ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടില്‍ വെച്ച് തന്നെ ന്യൂനമര്‍ദത്തിലെ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ ഏകദേശം 35 മുതല്‍ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 30  മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ  ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിമീ വരെയുമാണ്.

അതിതീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി (Depression) മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.